തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ട് തള്ളിയത് ജനവിശ്വാസം കൂട്ടുന്ന വിധിയാണെന്നു ബാറുടമയും കേസിലെ പരാതിക്കാരനുമായ ബിജു രമേശ്. വിധി ചാരിതാര്‍ഥ്യം നല്‍കുന്നു. ഇത്രയധികം സ്വാധീനമുണ്ടായിട്ടും റിപ്പോര്‍ട്ട് തള്ളിയതില്‍ സന്തോഷം. പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ.എം. മാണിക്കു വേണ്ടിയാണെന്നും ബിജു രമേശ് ആരോപിച്ചു.
കേസിൽ കോടതി പറയുംപോലെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പ്രതികരിച്ചു. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രതികരണം. കേസില്‍ വസ്തുതയുണ്ടെന്നു തെളിഞ്ഞതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കുമെന്നായിരുന്നു ജോസ് കെ.മാണി എംപിയുടെ മറുപടി.