മുത്തലാഖ് ഇനി നിയമവിരുദ്ധം; ഓർഡിനൻസ് ഇറക്കി കേന്ദ്രം

ന്യൂഡൽഹി∙ മുത്തലാഖ് നിയമ വിരുദ്ധമാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ഡിസംബറിൽ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലിൽ (മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) ഉള്ള വ്യവസ്ഥകളാണ് ഓർഡിനൻസിലുള്ളത്. ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്.

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണു ഓർഡിനൻസിലെ വ്യവസ്ഥ. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു. 

മുത്തലാഖ് വിഷയത്തിൽ കോൺഗ്രസ് ‘വോട്ടുബാങ്ക്’ സമ്മർദ്ദത്തിലാണെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ലോകത്തെ 22 മുസ്‌ലിം രാജ്യങ്ങൾ മുത്തലാഖിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ മോദി സർക്കാർ ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.

മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി പൂർണരൂപം വായിക്കാം...