നടന്‍ ക്യാപ്റ്റന്‍ രാജുവിന് കൊച്ചിയുടെ വിട; സംസ്‌കാരം ഇന്ന്

ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു

കൊച്ചി∙ അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്. പാലാരിവട്ടത്തെ വസതിയിലും ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുളളവർ അന്ത്യാജ്ഞലി അർപ്പിച്ചു. രാവിലെ എട്ടു മണിയോടെയാണു മൃതദേഹം എറണാകുളം ടൗൺ ഹാളിൽ എത്തിച്ചത്. ക്യാപ്റ്റന്റെ രണ്ടാം വീടായ കൊച്ചി നഗരത്തിൽ അദ്ദേഹത്തെ ഒരു നോക്കു കാണാനായി സിനിമ–സാംസ്കാരിക–രാഷ്ട്രീയ മേഖലകളിൽ നിന്നുളളവർ എത്തി.

ജനാർദ്ദനൻ, സുരേഷ് ഗോപി എംപി, ലാലു അലക്സ്, കുഞ്ചൻ, സംവിധായകൻ ഹരിഹരൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ,പി.സി.ചാക്കോ, എസ്.എൻ.സ്വാമി, സംവിധായകരായ സിബി മലയിൽ, കമൽ, ബ്ലെസി, വിനയൻ,ജോണി ആന്റണി, മാർത്താണ്ഡൻ, ബൈജു കൊട്ടാരക്കര, നടൻമാരായ കരമന സുധീർ, മനോജ് കെ.ജയൻ, പ്രേംകുമാർ, കാർട്ടൂണിസ്റ്റ് യേശുദാസൻ,ഇടവേള ബാബു, മോഹൻരാജ്, ടോണി, കലാഭവൻ ഹനീഫ്, ടിനി ടോം, ബാബുരാജ്, ഇന്നസെന്റ് എംപി, ജോസ് തെറ്റയിൽ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കെ.ബാബു, ടോണി ചമ്മണി, ഡൊമനിക് പ്രസന്റേഷൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ആലുവ ജനസേവയിലെ കുട്ടികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഒൻപതേ മുക്കാലോടെ പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ മൃതദേഹം വിലാപയാത്രയായി സ്വദേശമായ പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. ക്യാപ്റ്റൻ രാജുവിന്റെ ഭാര്യ പ്രമീള, മകൻ രവിരാജ്, അടുത്ത ബന്ധുക്കൾ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.

ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം ആലപ്പുഴയിലെത്തിച്ചപ്പോൾ

ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തി. പത്തനംതിട്ടയില്‍ എത്തിച്ച് മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.