ഏഴാം വയസില്‍ ഇന്ത്യയില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നു പദ്മലക്ഷ്മി

വാഷിങ്ടണ്‍∙ പതിനാറാം വയസില്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നടി പദ്മലക്ഷ്മി. ഏഴാം വയസില്‍ ഇന്ത്യയില്‍ വച്ചു ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ കോളത്തില്‍ പദ്മലക്ഷ്മി വെളിപ്പെടുത്തി. സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ഭാര്യയാണ് പദ്മലക്ഷ്മി. യുഎസ് സുപ്രീംകോടതി നോമിനിയായ ബ്രെറ്റ് കാവൗഗിനെതിരായ ലൈംഗികാരോപണം വര്‍ഷങ്ങളോളം പുറത്തുവരാതിരുന്നതിനെ പരാമര്‍ശിച്ചതാണ് ചെറുപ്പത്തില്‍ തനിക്കുണ്ടായ ദുരനുഭവം പദ്മലക്ഷ്മി വിവരിക്കുന്നത്. 

പതിനാറാം വയസില്‍ ഇരുപത്തിമൂന്നുകാരനെ പ്രണയിച്ചുവെന്നും തുടര്‍ന്ന് ഒരു ദിവസം ഉറങ്ങുന്നതിനിടെ തന്നെ അയാള്‍ മാനഭംഗപ്പെടുത്തിയെന്നും പദ്മലക്ഷ്മി വെളിപ്പെടുത്തുന്നു. പുതുവര്‍ഷത്തലേന്ന് സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ദുരനുഭവം ഉണ്ടായത്. ഏഴാം വയസില്‍ മുത്തശനും മുത്തശിക്കുമൊപ്പം താമസിക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഒരു ബന്ധു ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഈ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും പദ്മലക്ഷ്മി വ്യക്തമാക്കി. 

ഇത്തരം അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയണമെന്നും അല്ലാത്ത പക്ഷം തലമുറകളോളം ശിക്ഷാഭീതിയില്ലാതെ സ്ത്രീകളെ പീഡിപ്പിക്കാന്‍ പുരുഷന്മാര്‍ക്ക് അതു പ്രേരണയാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.