ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുത്: പാലക്കാട്ടെ ബ്രൂവറിക്കെതിരെ വിഎസ്

വി.എസ്.അച്യുതാനന്ദൻ.

പാലക്കാട്∙ എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു.

ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണു വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഇത് ആശങ്കാജനകമാണ്. പെപ്സി, കോക്ക കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വിഎസ് പറഞ്ഞു.

ഇതിനിടെ, ബ്രൂവറി വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. സമരക്കാർ എക്സൈസ് സർക്കിൾ ഓഫിസിനു മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  കൊച്ചി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഒാഫിസിലേക്കു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെതിതുടര്‍ന്ന് പൊലീസ് ലാത്തിവീശി. രണ്ടുപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.