സഹപാഠികളെ കൊന്ന് ചോര കുടിക്കാൻ പെൺകുട്ടികൾ; പദ്ധതി പൊളിച്ച് പൊലീസ്

പ്രതീകാത്മക ചിത്രം

ഫ്ലോറിഡ ∙ 11, 12 വയസ്സുള്ള ആ പെൺകുട്ടികളുടെ പദ്ധതി കേട്ട് ഫ്ലോറിഡ പൊലീസ് ഞെട്ടി. കുറഞ്ഞത് 15 സഹപാഠികളെയെങ്കിലും കൊന്ന് ചോര കുടിക്കാനും പറ്റിയാൽ മാംസം ഭക്ഷിക്കാനുമായിരുന്നു പെൺകുട്ടികളുടെ പരിപാടി. ബാർട്ടോയിലെ മിഡിൽ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികളും സാത്താനെ ആരാധിക്കുന്നവരാണ്. സാത്താനുമായി കൂടുതൽ അടുക്കാനുള്ള ആരാധനയുടെ ഭാഗമായാണു കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്.

സ്കൂളിൽ എന്തോ മോശം കാര്യം സംഭവിക്കാൻ പോകുന്നെന്ന് ഒരു വിദ്യാർഥി അധ്യാപികയ്ക്കു നൽകിയ മുന്നറിയിപ്പിനെ തുടർന്നാണു പൊലീസ് ഇടപെട്ടതും കൊലപാതക പരിപാടി തകർത്തതും. പൊലീസ് നടത്തിയ തിരച്ചിലിൽ ഇറച്ചിവെട്ടുന്ന കത്തി, പീറ്റ്സ മുറിക്കാനുള്ള കത്തി, കത്രിക തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തി. പെൺകുട്ടികളുടെ സംസാരം യാദൃച്ഛികമായി കേട്ട മറ്റൊരു വിദ്യാർഥിയാണ് അധ്യാപകർക്കു മുന്നറിയിപ്പു നൽകിയത്.

സ്കൂളിലെ ശുചിമുറിയിൽ‌ കാത്തിരുന്ന്, ചെറിയ ക്ലാസിലെ വിദ്യാർഥികളെത്തുമ്പോൾ കീഴടക്കി കൊല്ലാനായിരുന്നു പരിപാടി. കൂടുതൽ പേരെ കൊന്ന് പാപികളായ ശേഷം ജീവനൊടുക്കിയാൽ നരകത്തിൽ പോകാനും സാത്താന്റെ സമീപമെത്താനും കഴിയുമെന്നായിരുന്നു കുട്ടികളുടെ വിശ്വാസം. അറസ്റ്റിലായവരെ പ്രായപൂർത്തിയാകാത്ത കുറ്റിവാളികൾക്കുള്ള സങ്കേതത്തിലാണു പാർപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ മൊബൈൽ ഫോണിൽനിന്ന് കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന ടെക്സ്റ്റ് മെസേജുകൾ കണ്ടെത്തിയെന്നു ബാർട്ടോ പൊലീസ് മേധാവി പറഞ്ഞു.