എംജി സർവകലാശാല ക്യാംപസിൽ ഒരാൾ മരിച്ച നിലയിൽ

കോട്ടയം ∙ എംജി സർവകലാശാല ക്യാംപസിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാനം വേലംകുളം സ്വദേശി പ്രദീപിനെയാണു (50) ക്യാംപസിലെ പഴയ സ്കൂൾ ഓഫ് മ്യൂസിക്കിനു സമീപമുള്ള പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടു നാലു മണി മുതൽ ഇയാളെ കാണാനില്ലായിരുന്നെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇന്നലെ ബന്ധുക്കളെത്തി സർവകലാശാല അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി ക്യാംപസിനുള്ളിൽ നടത്തിയ പരിശോധനയിലാണു സ്കൂൾ ഓഫ് മ്യൂസിക്കിനു സമീപം കാട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പരുക്കേറ്റിട്ടുണ്ട്. സ്കൂൾ ഓഫ് മ്യൂസിക്ക് വകുപ്പു നിലവിൽ പ്രവർത്തിക്കാത്തതിനാൽ ഇൗ മേഖല വിജനമാണ്. അതിനാൽ മൃതദേഹം ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

പെയിന്റിങ് തൊഴിലാളിയായിരുന്നു പ്രദീപ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെി. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി.