ഇന്തൊനീഷ്യൻ വിമാനാവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുന്നു

കടലിൽനിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങൾ കരയിലേക്കെത്തിക്കുന്നു

ജക്കാർത്ത∙ പറന്നുയർന്ന് മിനിറ്റുകൾക്കുശേഷം കടലിൽ തകർന്ന വിമാനത്തിലെ യാത്രക്കാർക്കും അവശിഷ്ടങ്ങൾക്കുമായുള്ള തിരച്ചിൽ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപാണ് ബോയിങ് 737 മാക്സ് സർവീസ് ആരംഭിക്കുന്നത്.

കടലിൽനിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങൾ പരിശോധിക്കുന്ന പ്രസിഡന്റ്

ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിമാനം പറന്നുയര്‍ന്നുടന്‍ തിരിച്ചിറങ്ങാനുള്ള അനുവാദം പൈലറ്റ് ചോദിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ട് കടലിലേക്കു വീഴുകയായിരുന്നു. അതേസമയം, ബ്ലാക്ക് ബോക്സിനുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജിതമാക്കി.

വിമാനാവശിഷ്ടങ്ങൾക്കായി കടലിൽ പരിശോധന നടത്തുന്നു

വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചതായാണു വെളിപ്പെടുത്തല്‍. എയര്‍കണ്‍ട്രോള്‍ ട്രാഫിക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ടു കടലിലേക്കു വീഴുകയായിരുന്നുവെന്നാണു സൂചന.

വിമാനാവശിഷ്ടങ്ങൾ കടലിൽ പൊങ്ങിക്കിടക്കുന്നു

അതിനിടെ, രക്ഷാപ്രവർത്തകരുടെ സംഘം കടലിൽനിന്നു നിരവധി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പലതും ഛിന്നഭിന്നമായ അവസ്ഥയിലാണ്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ആരുടെയൊക്കെ മൃതദേഹങ്ങളാണിവയെന്നു തിരിച്ചറിയാൻ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഒരു കുഞ്ഞിന്റെ മൃതദേഹവും അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ഹെൽപ് ഡെസ്കിൽ അറിയിക്കുന്നവർ

ജക്കാർത്തയിൽനിന്ന് ഇന്തൊനീഷ്യയിലെ തന്നെ പങ്കാൽ പിനാങ്ങിലേക്കു പുറപ്പെട്ട ലയൺ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനമാണു തകർന്നത്. പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാൽ പിനാങ്ങിൽ ഇറങ്ങേണ്ടതായിരുന്നു. ജക്കാർത്തയുടെ കിഴക്കൻ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്. 181 യാത്രക്കാരിൽ ഒരു കുട്ടിയും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു; 2 പൈലറ്റുമാർ ഉൾപ്പെടെ 7 ജീവനക്കാരുമുണ്ടായിരുന്നു. നേരത്തെ ബാലി– ജക്കാർത്ത യാത്രയിൽ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്നും അതു പരിഹരിച്ചിരുന്നുവെന്നും ലയൺ എയർ ചീഫ് എക്സിക്യൂട്ടിവ് എഡ്വേഡ് സിറൈത് അറിയിച്ചു.

കടലിൽനിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങൾ പരിശോധിക്കുന്നവർ