കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി: വിചാരണ ആറുമാസത്തിനകം

കോട്ടയം ∙ ഇഷ്ടപ്പെട്ട പെൺകുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോയപ്പോൾ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കും. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതി നാലാണു സാഹചര്യങ്ങൾ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. 

പൊലീസും പ്രൊസിക്യൂഷനും ദുരഭിമാനക്കൊലയാണെന്നു വാദിച്ചിരുന്നു. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലെ വിരോധം മൂലം നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കെവിനെയും ബന്ധുവിനെയും മേയ് 28നു തട്ടിക്കൊണ്ടു പോയി. ചാലിയക്കരയിൽ വച്ചു കാറിൽനിന്ന് ഇറങ്ങിയോടിയ കെവിൻ തൊട്ടടുത്ത തോട്ടിൽ മുങ്ങി മരിച്ചു.