എഐപിസിയുടെ ഹോട് സീറ്റ് മൂന്നാം ഭാഗത്തിൽ യശ്വന്ത് സിൻഹ

കൊച്ചി ∙ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് (എഐപിസി) സംഘടിപ്പിക്കുന്ന ഹോട് സീറ്റിന്റെ മൂന്നാം ഭാഗത്തിൽ പങ്കെടുക്കുന്നത് മുൻ കേന്ദ്ര ധന, വിദേശകാര്യ വകുപ്പ് മന്ത്രി യശ്വന്ത് സിൻഹ. 18 ന് വൈകിട്ട് ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന പരിപാടിയിൽ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ യശ്വന്ത് സിൻഹയുമായി സംവദിക്കും. ‘നോട്ട് നിരോധനം ഒരു ദുരന്തം, സമ്പദ്ഘടന താറുമാറിൽ’ എന്ന വിഷയത്തിലാണ് സംവാദം.

നോട്ട് നിരോധനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും അതിന്റെ ആഘാതം സാമ്പത്തികമേഖലയിൽ വിട്ടുമാറിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ പരാജയപ്പെട്ട സാമ്പത്തികനയം ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കുകയാണ് പരിപാടിയിലൂടെ എഐപിസി ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. എഐപിസി യുടെ ഫെയ്സ്ബുക് പേജിലൂടെ സംവാദം തത്സമയം കാണാം. ആർക്കും കമന്റിലൂടെ ചോദ്യങ്ങൾ ചോദിക്കാം. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഹോട് സീറ്റിലെ അതിഥി മറുപടി നൽകും.

ഹോട് സീറ്റിന്റെ ആദ്യ ഭാഗത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയും രണ്ടാം ഭാഗത്തിൽ അഭിഭാഷക ഇന്ദിര ജയ്സിങ്ങുമാണ് പങ്കെടുത്തത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങാൻ കഴിയാത്ത പ്രഫഷനലുകൾക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നുപറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും വേദി ഒരുക്കുക എന്നതാണ് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എഐപിസി ഭാരവാഹികൾ പറഞ്ഞു.