തോക്കെടുത്ത് ആക്രമിക്കൂ; ബുലന്ദ്ശഹറിലെ ആക്രമണത്തിന്റെ വിഡിയോ പുറത്ത്

ലക്നൗ∙ ഉത്തർപ്രദേശിൽ ബുലന്ദ്ശഹറിൽ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വിഡിയോ പുറത്ത്. ഇവരെ ആക്രമിക്കുവെന്ന് ആൾക്കൂട്ടം ആക്രോശിക്കുന്നതിന്റെ വിഡിയോയാണു പുറത്തായത്. മൂന്നു മിനിറ്റുള്ള വിഡിയോയിൽ സുമിത് എന്ന യുവാവിനെതിരെ കല്ലേറിയുന്ന ദൃശ്യങ്ങളും ഇൻസ്പെക്ടർ സുബോധ് കുമാർ ബോധരഹിതനായി കിടക്കുന്നതും വിഡിയോയിലുണ്ട്. സുബോധ് കുമാറിന്റെ തോക്ക് എടുക്കാനും ആൾക്കൂട്ടം പറയുന്നുണ്ട്.

ആയുധധാരിയായ പൊലീസ് കോൺസ്റ്റബിളിൽനിന്ന് തോക്കു പിടിച്ചുവാങ്ങാനും മർദിക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നയാളും ആവശ്യപ്പെടുന്നു. ഇൻസ്പെകടർ വീണു കിടക്കുന്ന ദൃശ്യങ്ങൾ കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

കൊലയാളികൾ രക്ഷപെട്ടാൻ സ്വയം നിറയൊഴിക്കും: സുബോധിന്റെ ഭാര്യ

ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാൽ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോർ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയാണെങ്കിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണം. കുറ്റവാളികൾക്ക് നേരിട്ട് ശിക്ഷ വിധിക്കാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആഗ്രഹിക്കുന്നു.

അദ്ദേഹത്തിനെതിരെ ഇതിനും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർഥതയോടെ തന്റെ ജോലി ഭംഗിയായി നിർവഹിച്ചയാളാണ് ആദ്ദേഹം. മുൻപ് ആക്രമണങ്ങൾ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അതു നേരിട്ടു. രണ്ടു തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാൽ മാത്രമേ എനിക്കു നീതി കിട്ടൂ. ‌

എന്റെ ഭർത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവർത്തകരെ മുൻപിൽ നിന്നു നയിക്കുന്നയാൾ. എന്നാൽ സംഭവസമയത്ത് സമർത്ഥമായി സഹപ്രവർത്തകർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏൽപ്പിച്ചു കൊടുത്തു. എന്റെ ഭർത്താവിന്റെ െകാലയാളികളെ എന്റെ മുന്നിൽ കൊണ്ടു വരൂ. ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം – രഞ്ജിനി പറയുന്നു.