സംവിധായകന്‍ അജയന്‍ അന്തരിച്ചു; പെരുന്തച്ചനെ അനശ്വരനാക്കിയ ചലച്ചിത്രകാരന്‍

തിരുവനന്തപുരം∙ ചലച്ചിത്ര സംവിധായകനും നാടകാചാര്യന്‍ തോപ്പിൽ ഭാസിയുടെ മകനുമായ അജയൻ (66) അന്തരിച്ചു. 2 മാസമായി അർബുദത്തിനു ചികിത്സയിലായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചു ഹൃദയാഘാതത്തെ തുടർന്നു മൂന്നരയോടെയാണു മരിച്ചത്. സംസ്‌കാരം പിന്നീട്.

ദേശീയ പുരസ്കാരം നേടിയ ‘പെരുന്തച്ചൻ’ ആണ് ഏക ചിത്രം. എംടിയുടെ ‘മാണിക്യക്കല്ല്’ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം സിനിമാ മേഖലയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിക്കൊപ്പം പ്രവര്‍ത്തിച്ചു. പിന്നീടു ഭരതന്റെയും പത്മരാജന്റെയും സംവിധാന സഹായിയായും പ്രവർത്തിച്ചു. തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമകൾ’ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാൻ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് വന്നതോടെ അതും മുടങ്ങി.

ഭാര്യ: ഡോ. സുഷമ. മക്കൾ: പാർവതി (യുഎസ്എ), പ്രഫ. ലക്ഷ്മി (കണ്ണൂർ). മരുമക്കൾ: ബിജിത്ത് (യുഎസ്എ), ഹരി (എൻജിനീയർ, കണ്ണൂർ)