മകന്റെ ‘വാക്ക്’ തെറ്റിയില്ല; ശ്രീലങ്കയിൽ മഹിന്ദ രാജപക്ഷെ രാജിവച്ചു

കൊളംബോ ∙ രണ്ടു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ രാജിവച്ചു. റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന, പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നു അപ്പീൽ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ രാജപക്ഷെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

രാജപക്ഷെയ്ക്കു പ്രധാനമന്ത്രിയായി തുടരാനാവില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയായിരുന്നു രാജപക്ഷെ രാജിവയ്ക്കുമെന്നു കഴിഞ്ഞ ദിവസം മകൻ ട്വിറ്ററിലൂടെ അറിയിച്ചത്. ‘രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും’– എന്നായിരുന്നു ട്വീറ്റ്. സിരിസേനയുമായി സഖ്യത്തിലേർപ്പെടുമെന്നും നമൽ വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ രാജപക്ഷെ നൽകിയ അപ്പീൽ ജനുവരി 16ന് പരിഗണിക്കും. 

കഴിഞ്ഞ ഒക്ടോബർ 26നാണു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി അവരോധിച്ചത്. എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രാജപക്ഷെ തോറ്റതിനെ തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു.

ജനുവരി 5ന് പുതിയ തിരഞ്ഞെടുപ്പു നടത്താനും ഉത്തരവിട്ടു.ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.