പ്രശസ്ത നാടക, സിനിമാ അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു

കൊച്ചി∙ പ്രശസ്ത നാടക നടനും മഹേഷിന്റെ പ്രതികാരം ഉൾപ്പെടെ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള കെ.എൽ.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി

നടന്നു മുന്നേറിയ നാടക ജീവിതം

ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി. പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളർന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങൾ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എൽ. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാൻ കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജൻ സംഭവമായിരുന്നു വിഷയം.

പ്രമുഖ പ്രസാധകരൊന്നും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനും തയാറാകാത്ത സാഹചര്യത്തിലാണ് ആന്റണി സ്വന്തം പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകൾ തോറും കയറി വിൽക്കുന്നതിനെ ഒരു കുറവായി ആന്റണി കണക്കാക്കിയില്ല. അങ്ങനെ നടന്ന ദൂരം വെറുതേ കണക്കാക്കിയാൽ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു മടങ്ങിയെത്താനുള്ളതിനെക്കാൾ ദൂരം താണ്ടിയിട്ടുണ്ടാകും ആന്റണി.

പല പ്രമുഖരുടെയും പുസ്‌തകങ്ങൾ 10,000 കോപ്പികളിൽ താഴെമാത്രം വിറ്റഴിയുമ്പോൾ ആന്റണിയുടെ പുസ്‌തകങ്ങളിൽപ്പലതും അരലക്ഷത്തിലേറെ കോപ്പികൾ വിറ്റു തീർന്നിട്ടുണ്ട്. പ്രസാധകരെ കണ്ടെത്താൻ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വിൽക്കും. അക്കൂട്ടത്തിൽ സ്വന്തം മകൻ ലാസർ ഷൈനിന്റെ കഥയും കവിതയും ഉൾപ്പെടുന്ന രണ്ടു പുസ്‌തകങ്ങളുടെ പത്താം പതിപ്പു കഴിഞ്ഞു. വിറ്റുകിട്ടുന്ന പണമൊന്നും സമ്പാദ്യത്തിലേക്കു ശേഖരിക്കുകയല്ല, സ്വന്തം നാടക സമിതിയുടെ നാടകങ്ങൾക്കുള്ള മൂലധനമാണത്.

1979 ൽ ആന്റണിയുടെ കൊച്ചിൻ കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തനത്തിൽ സജീവമായതോടെ പൂച്ചാക്കലിൽ സ്‌ഥിരതാമസമാക്കുകയും ചെയ്‌തു. ആന്റണി എഴുതി സംവിധാനം ചെയ്‌ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കുശേഷം, എഴുപത്തിമൂന്നുകാരനായ ആന്റണിയും അറുപതുകാരിയായ ലീനയും വീണ്ടും വേദിയിൽ ഒന്നിച്ച, രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള നാടകമായിരുന്നു 2013ൽ അവതരിപ്പിച്ച അമ്മയും തൊമ്മനും. അതിൽ ആന്റണിയുടെ അമ്മ വേഷമാണു ലീന ചെയ്‌തത്.