അട്ടപ്പാടി ശിശുമരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം∙ പാലക്കാട് അട്ടപ്പാടിയിലെ ശിശുമരണത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു. ഈ മാസം 31ന് മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ശിശുമരണങ്ങളെക്കുറിച്ച് യുണിസെഫിന്റെ വിദഗ്ധസംഘം പഠിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസവും അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നടപടി.

നെല്ലിപ്പതി ഉൗരിലെ രങ്കമ്മ–പഴനിസ്വാമി ദമ്പതികളുടെ ആണ്‍കുഞ്ഞാണു വെള്ളിയാഴ്ച മരിച്ചത്. കോട്ടത്തറ സർക്കാർ‌ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു. ‌

ഇൗ വര്‍ഷം ഇതുവരെ 13 ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാലിത് പതിനഞ്ചാണെന്നും ആദിവാസി സംഘടനകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 14 കുഞ്ഞുങ്ങളാണു മരിച്ചത്.