മുംബൈ സെന്റ് സേവ്യേഴ്സ് നൈറ്റ് സ്കൂൾ. വൈകിട്ട് ആറിനു ക്ലാസ് തുടങ്ങുമ്പോൾ ആദ്യം എത്തുന്ന ‘കുട്ടി’ മുകുന്ദ് ചാരിയാണ്, ക്ലാർക്കായി വിരമിച്ച എഴുപത്തിരണ്ടുകാരൻ. മറാഠി മീഡിയത്തിൽ പ്രീഡിഗ്രിവരെ പഠിച്ചശേഷം ജോലിക്കു കയറി. വിരമിച്ച ശേഷമാണു വായന ഗൗരവത്തോടെയെടുത്തത്.ഷേക്സ്പിയറോടു പെരുത്തു സ്നേഹം. ഇംഗ്ലിഷ് പഠിക്കണമെന്ന ആഗ്രഹം. അങ്ങനെ നൈറ്റ് സ്കൂളിൽ ഏഴാം ക്ലാസിൽ ചേർന്നു. ഒപ്പം പഠിക്കുന്നവരൊക്കെ കൊച്ചുമക്കളാകാൻ പ്രായമുള്ളവർ. ബിഇ ഇംഗ്ലിഷ് സാഹിത്യം പൂർത്തിയാക്കണമെന്നാണു മോഹം.
അവിവാഹിതനാണ്. രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നു സ്കൂളിലേക്കുള്ള വരവും പോക്കും നടന്ന്. ‘‘ നടക്കാൻ പറ്റുന്നത്ര കാലവും പഠിക്കും. പഠിച്ചുകൊണ്ടിരിക്കും. അതാണ് എന്റെ സന്തോഷം,’’ ചാരിയുടെ വാക്കുകൾ.