ലൈംഗികാപവാദങ്ങൾ പിടിവിടുന്നില്ല; ഫോക്സ് ന്യൂസിൽ വീണ്ടും രാജി

ബില്‍ ഷൈന്‍

ന്യൂയോർക്ക് ∙ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടു മാധ്യമരാജാവ് റുപ്പർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്സ് ന്യൂസ് ചാനൽ തലപ്പത്തുനിന്നു വീണ്ടും രാജി. ഇത്തവണ ചാനൽ കോ–പ്രസിഡന്റ് ബിൽ ഷൈൻ ആണു രാജിവച്ചത്.

ചെയർമാൻ റോജർ എയ്ൽസും പ്രശസ്ത അവതാരകൻ ബിൽ ഒറെയ്‌ലി, അവതാരക മെഗിൻ കെല്ലി എന്നിവരുമാണ് ഇതേ ആരോപണത്തെത്തുടർന്നു നേരത്തേ രാജിവച്ചത്. ഫോക്സിനെതിരായ കേസുകളിൽ പലതിലും ലൈംഗികമായ പെരുമാറ്റദൂഷ്യത്തിനും അതു തടയാൻ നടപടിയെടുക്കാതിരുന്നതിനും ഷൈൻ പ്രതിസ്ഥാനത്തുണ്ട്.

ഇരുപതു വർഷം മുൻപ് ഫോക്സ് ന്യൂസ് ആരംഭിച്ച നാൾമുതൽ ചാനലിൽ പ്രവർത്തിക്കുന്നയാളാണു ബിൽ ഷൈൻ. ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതികളെത്തുടർന്നാണു ചെയർമാൻ റോജർ എയ്ൽസ് രാജിവച്ചത്.

കമ്പനിയും ബിൽ ഒറെയ്‌ലിയും 1.3 കോടി ഡോളർ നൽകി അഞ്ചു സ്ത്രീകളുടെ പരാതി തീർത്തെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നായിരുന്നു റോജർ എയ്ൽസിന്റെ രാജി. എയ്ൽസിനെതിരെ പരാതി ഉന്നയിച്ച മെഗിൻ കെല്ലി ജനുവരിയിലാണു സ്ഥാപനം വിട്ടുപോയത്.