കൊറിയയെ ആണവ മുക്തമാക്കാൻ യുഎസ്– ചൈന ധാരണ

ബെയ്ജിങ്∙ കൊറിയൻ ഉപദ്വീപിനെ അണ്വായുധ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്കു യുഎസും ചൈനയും യോജിച്ചു പ്രവർത്തിക്കും. വാഷിങ്ടനിൽ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നടത്തിയ ചർച്ചയിലാണ് ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണ ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചത്.

യുഎൻ രക്ഷാസമിതി തീരുമാനങ്ങൾക്കു വിധേയമായി ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാകും പദ്ധതി നടപ്പാക്കുക. ഉത്തര കൊറിയയുടെമേൽ ചൈന സാമ്പത്തിക, രാഷ്ട്രീയ സമ്മർദങ്ങൾ ശക്തമാക്കി ആണവ നിരായുധീകരണത്തിനു പ്രേരിപ്പിക്കണമെന്നു ടില്ലേഴ്സൺ ആവശ്യപ്പെട്ടു.

സൈനിക മേധാവി ജനറൽ ഫാങ് ഫെങ്ഹൂയ്, ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ യാങ് ജിയേഷി എന്നിവർ ടില്ലേഴ്സണുമായും പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായും ചർച്ച നടത്തി. യാങ് പിന്നീടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും സന്ദർശിച്ചു. ഉത്തര കൊറിയ സംബന്ധിച്ച വിഷയങ്ങളാണു ചർച്ച ചെയ്തതെന്നു ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏപ്രിലിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ ചർച്ചകൾ. ഇരുവരും അടുത്തമാസം ഹാംബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും.