Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശവപ്പറമ്പായി മൊസൂൾ; അവശേഷിച്ച ഭീകരർ ടൈഗ്രീസ് നദിയിൽ ചാടി

01-MOSUL-CITY ജയിച്ചതാര്, തോറ്റതാര് ? ഐഎസ് ഭീകരരും ഇറാഖ് സേനയും തമ്മിൽ നടന്ന രൂക്ഷയുദ്ധത്തിനൊടുവിൽ, ഭീകരരെ തുരത്തി ഇറാഖ് സേന മോചിപ്പിച്ച പടിഞ്ഞാറൻ മൊസൂളിലെ ഓൾഡ് സിറ്റി ഇന്നലെ. യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തിൽ പുക ഉയരുന്നതും കാണാം. ചരിത്രപ്രസിദ്ധമായ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരത്തിൽ അവശേഷിക്കുന്നതു തെരുവുകളിൽ ചിതറിയ മൃതദേഹങ്ങളും തകർന്ന കെട്ടിടങ്ങളും മാത്രം. ഒൻപതുമാസം നീണ്ട രൂക്ഷയുദ്ധത്തിൽ ആയിരക്കണക്കിനു ജനങ്ങളാണു കൊല്ലപ്പെട്ടത്. 9.15 ലക്ഷം പേർ പലായനം ചെയ്തു. ചിത്രം: എഎഫ്പി

മൊസൂൾ∙ അവശേഷിച്ച ‌ഐഎസ് ഭീകരരെയും ഉന്മൂലനം ചെയ്തു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. യുദ്ധഭൂമിയായ നഗരത്തിലെത്തിയ പ്രധാനമന്ത്രി സൈനികർക്ക് അഭിവാദ്യമർപ്പിച്ചു. 

എട്ടുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ഐഎസ് ഭീകരരുടെ ആസ്ഥാനവുമായ മൊസൂൾ സൈന്യം തിരിച്ചുപിടിച്ചത്. 

iraq-victory മൊസൂളിൽ എത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി (വലത്) പൊലീസ്, കരസേനാ ഉദ്യോഗസ്ഥർക്കു ഹസ്തദാനം നൽകുന്നു. ഭീകരിൽനിന്ന് നഗരം മോചിപ്പിച്ചതായും പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി.

രൂക്ഷ യുദ്ധത്തിൽ ആയിരക്കണക്കിനു നഗരവാസികൾ കൊല്ലപ്പെട്ടു. ചരിത്രനഗരത്തിന്റെ പല ഭാഗങ്ങളും തകർന്നുതരിപ്പണമായി. പത്തു ലക്ഷത്തോളം പേർ പലായനം ചെയ്തു. 

ടൈഗ്രിസ് നദിയുടെ കരയിൽ കുറച്ചു സ്ഥലമൊഴികെ നഗരം മുഴുവനായും കഴിഞ്ഞയാഴ്ച ഇറാഖ് സേന പിടിച്ചെടുത്തിരുന്നു. കനത്ത വ്യോമാക്രമണങ്ങൾക്കൊടുവിൽ സൈന്യം തീരത്തെത്തിയതോടെ അവശേഷിച്ച ഭീകരർ നദിയിൽ ചാടി. തെരുവുകളിൽ ഭീകരരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

നദിയിൽ ചാടിയ 30 ഭീകരരെ വെടിവച്ചുകൊന്നതായി ഇറാഖ് സേന അറിയിച്ചു. സേനയിലും കനത്ത ആൾനാശമാണുണ്ടായത്. യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 40 ശതമാനത്തോളം ഇറാഖ് സൈനികർക്കു ജീവഹാനി സംഭവിച്ചതായാണു യുഎസ് പ്രതിരോധ വകുപ്പിന്റെ കണക്ക്.

മൂന്നുവർഷം മുൻപാണ് ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. യുഎസ് സഖ്യസേനയുടെ പിന്തുണയോടെ നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടം കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖ് സൈന്യം ആരംഭിച്ചത്.

ഐഎസ് തലവൻ പ്രത്യക്ഷപ്പെട്ട നഗരം

മൊസൂൾ കീഴടക്കിയശേഷ 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി താൻ ഖലീഫയാണെന്നു പ്രഖ്യാപിച്ചത് മൊസൂളിലെ അൽ നൂരി പള്ളിയുടെ അങ്കണത്തിലായിരുന്നു.  ബഗ്‌ദാദി പ്രത്യക്ഷപ്പെട്ട ഏക പൊതുചടങ്ങും ഇതായിരുന്നു.

യുഎസ് സഖ്യസേനയുടെ വ്യോമാക്രമണങ്ങളുടെ പിന്തുണയോടെ നടന്ന രൂക്ഷയുദ്ധത്തിൽ തകർന്ന പൗരാണിക നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനു മാത്രം 100 കോടി ഡോളർ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച അൽനൂരി പള്ളിയുടെ 45 മീറ്റർ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം ഒട്ടേറെ ചരിത്രസ്മാരകങ്ങളാണു യുദ്ധത്തിൽ തകർന്നടിഞ്ഞത്.