റിയാദ്∙ സൗദി അറേബ്യയിൽ അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി അറസ്റ്റിലായവരിൽ ഉസാമ ബിൻ ലാദന്റെ അർധ സഹോദരനും. ബിൻ ലാദൻ ഗ്രൂപ്പ് ചെയർമാനായ ബക്ർ ബിൻ ലാദനാണ് അറസ്റ്റിലായത്. രാജ്യത്തെ പ്രബലമായ ഈ ബിസിനസ് കുടുംബമാണ് ഒട്ടേറെ വൻകിട നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.
അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി ഇതുവരെ 201 പേരെ കസ്റ്റഡിയിലെടുക്കുകയും 10,000 കോടി ഡോളറിന്റെ(ഏകദേശം 6.5 ലക്ഷം കോടി രൂപ) അനധികൃത സ്വത്തു കണ്ടെത്തുകയും ചെയ്തെന്നാണ് ഔദ്യോഗിക അറിയിപ്പ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിവിരുദ്ധ നടപടികളെ ലോകബാങ്ക് പ്രശംസിച്ചു.
രാജ്യത്തിന്റെ വികസനത്തിൽ ഏറെ പ്രധാനമാണ് ഈ നടപടികളെന്നു മധ്യ പൗരസ്ത്യ, വടക്കൻ ആഫ്രിക്ക മേഖലയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഹാഫിസ് ഖനേം പറഞ്ഞു.