ലണ്ടൻ∙ ഓസ്കറിൽ കണ്ണുനട്ട് അവാർഡ് സീസണിൽ ‘ബിൽബോർഡ്സ്’ അശ്വമേധം. മികച്ച ചിത്രം, നടി ഉൾപ്പെടെ അഞ്ചു പുരസ്കാരങ്ങളാണ് ‘ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്. മകളുടെ കൊലപാതകത്തെ തുടർന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല പ്രകടനം കാഴ്ചവച്ച ഫ്രാൻസെസ് മക്ഡോർമൻഡ് ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു പടി കൂടി അടുത്തു.
ഡാർക്കസ്റ്റ് അവറിൽ വിൻസ്റ്റൻ ചർച്ചിലായി വേഷമിട്ട ഗാരി ഓൾഡ്മനാണു ബാഫ്റ്റയിലെ മികച്ച നടൻ. ദ് ഷെയ്പ് ഓഫ് വാട്ടറിലൂടെ ഗില്യേർമോ ദെൽ തോറൊ മികച്ച സംവിധായകനായി. പ്രൊഡക്‌ഷൻ ഡിസൈൻ, ഒറിജിനൽ മ്യൂസിക് ബാഫ്റ്റയും ഷെയ്പ് ഓഫ് വാട്ടറിനാണ്.
ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള ‘ടൈസ് ഇസ് അപ്’ സമൂഹമാധ്യമ പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെഡ് കാർപറ്റ് ചടങ്ങിൽ താരങ്ങൾ കറുപ്പു വസ്ത്രമണിഞ്ഞെത്തിയതും ബാഫ്റ്റയിൽ ശ്രദ്ധേയമായി.