പാരിസ് കത്തിയാക്രമണം: ഉത്തരവാദിത്തമേറ്റ് ഇസ്‌ലാമിക് സ്റ്റേറ്റ്

പാരിസ്∙ മധ്യപാരിസിലുള്ള ഒപെറയിലെ തെരുവിൽ ശനിയാഴ്ച രാത്രി യുവാവിന്റെ മരണത്തിനിടയാക്കിയ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെ കത്തിയുമായി തെരുവിലെത്തി ആളുകളെ കുത്തിയതു ഫ്രഞ്ച് പൗരത്വമുള്ള, 21 വയസ്സുകാരനായ ചെച്നിയൻ യുവാവാണെന്നു പൊലീസ് അറിയിച്ചു.

ഒപെറയിലെ തിരക്കുള്ള തെരുവിൽ അ​ഞ്ചുപേരെ കുത്തിയ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യംചെയ്തു. കറുത്ത ട്രാക്ക് സ്യൂട്ടണിഞ്ഞ് കത്തിയുമായി തെരുവിൽ ഭീതി പരത്തിയശേഷം ഭക്ഷണശാലകളിലേക്കും ബാറുകളിലേക്കും കയറാൻ ശ്രമിച്ച ഇയാളെ ആളുകൾ തടഞ്ഞു. തുടർന്നു പൊലീസ് ശ്രമിച്ചിട്ടും വഴങ്ങാതെവന്നപ്പോൾ വധിക്കുകയായിരുന്നു.