മിസ് യു, സമൻ; ഓർമകളിൽ വിതുമ്പി, രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നീന്തൽ വിദഗ്ധന്റെ വിധവ

സമനും വലീപൊവാനും

ബാങ്കോക്ക് ∙ വിധിയെ പഴിക്കാൻ വലീപൊവാന്റെ ഹൃദയം അനുവദിക്കുന്നില്ല. ഹൃദയംതന്നെയായിരുന്നല്ലോ ഭർത്താവ് സമൻ കുനാൻ. പ്രണയവിരലുകൾ കോർത്ത് ജീവിതം പങ്കിട്ട ഇരുഹൃദയങ്ങളിലൊന്നിപ്പോൾ തായ്‍ലൻഡിന്റെ വീരനക്ഷത്രമായി ഓർമകളിലുദിച്ചുനിൽക്കുന്നു. സമനില്ലാതെ ജീവിതം ദുസ്സഹമാണെന്നും അദ്ദേഹം മരിച്ചതിന്റെ പേരിൽ, ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികൾ സ്വയം പഴിക്കരുതെന്നും മാത്രമേ വലീപൊവാനു പറയാനുള്ളൂ.

മരണവാർത്തയറിഞ്ഞതിനു പിന്നാലെ വലീപൊവാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. സമന്റെ കരത്തിൽ സ്നേഹസ്പർശവുമായി വലീപൊവാന്റെ കരം. രാവിലെ കണ്ണുതുറക്കുമ്പോൾ ഇനി ആരാണ് എനിക്കു മുത്തം തരുക? ഹൃദയത്തെപ്പോലെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, സമൻ – അവർ കുറിച്ചു.

ഗുഹയിലകപ്പെട്ട കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള സാഹസികദൗത്യത്തി‍ൽ പങ്കെടുക്കാനായി മാത്രമാണു നേരത്തേ സേന വിട്ടിരുന്ന സമൻ മടങ്ങിയെത്തിയത്. ആ ത്യാഗമനസ്സിനു മുന്നിൽ താ‍യ്‍ലൻഡ‌ിന്റെ പ്രണാമം. താം ലുവാങ് ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായി പ്രവിശ്യയിൽ സമന്റെ പ്രതിമ സ്ഥാപിക്കാനും നീക്കമുണ്ട്.