ബലൂചിസ്ഥാൻ: സ്ഥാനാർഥിക്ക് വെടിയേറ്റു; ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 149

കറാച്ചി∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അവാമി നാഷനൽ പാർട്ടിയുടെ (എഎൻപി) സ്ഥാനാർഥി ദാവൂദ് അചക്സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരർ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ക്വറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. ഇതേസമയം, വെള്ളിയാഴ്ച തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി. ഒൻപതു കുട്ടികൾ ഉൾപ്പെടെ 186 പേർക്കാണു പരുക്കേറ്റത്.

ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) നേതാവും സ്ഥാനാർഥിയുമായ സിരാജ് റെയ്സാനിയുൾപ്പെടെയുള്ളവരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഐഎസ് ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പെഷാവറിൽ തിരഞ്ഞെടുപ്പു യോഗത്തിലുണ്ടായ സ്ഫോടനത്തിൽ അവാമി നാഷനൽ പാർട്ടി (എഎൻപി) സ്ഥാനാർഥി ഹാറൂൺ ബിലോർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 25നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും ഭീകരരുടെ വധഭീഷണിയുണ്ട്.