വിവേചനം: യുഎസിൽ ഇന്ത്യൻ വംശജ ഉദ്യോഗം രാജിവച്ചു

ഉസ്ര സേയ

വാഷിങ്ടൻ∙ ട്രംപ് ഭരണകൂടത്തിന്റെ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജയായ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു. വെളുത്ത വർഗക്കാർക്കും അതിൽത്തന്നെ പുരുഷന്മാർക്കും മുൻഗണന കൊടുക്കുന്ന നയത്തിനെതിരെയുള്ള പ്രതിഷേധമായാണു രാജി. ആഫ്രിക്കൻ, ഹിസ്പാനിക് വേരുകളുള്ളവരെ ബോധപൂർവം ഇകഴ്ത്തുന്ന പ്രവണത ഡോണൾഡ് ട്രംപ് ഭരണത്തിലെത്തിയതിനുശേഷം വർധിച്ചതിന്റെ കണക്കുകൾ സേയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അർഹതയുണ്ടായിട്ടും തനിക്കും കറുത്ത വർഗക്കാരായ ഉദ്യോഗസ്ഥർക്കും അംബാസഡർ പദവി ഉൾപ്പെടെ സുപ്രധാന തസ്തികകൾ നിഷേധിച്ചതായും അവർ പറ‍ഞ്ഞു. 27 വർഷം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ച ശേഷമാണു രാജി. ഇതേസമയം, സേയയുടെ വാദങ്ങൾ തെറ്റാണെന്നും വംശീയ വൈവിധ്യം ഉറപ്പു വരുത്തുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.