ചൈനയിൽ നിന്ന് അധിനിവേശ കശ്മീർ വഴി ലഹോർ ബസ്; പ്രതിഷേധവുമായി ഇന്ത്യ

ഇസ്‍ലാമാബാദ് / ബെയ്ജിങ് ∙ ചൈനയിലെ കഷ്ഗറിൽനിന്ന് പാക്ക് അധിനിവേശ കശ്മീർ വഴി ലഹോറിലേക്കു ബസ് സർവീസ് ആരംഭിക്കുന്നു. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമായുള്ള ബസ് സർവീസ് നാളെ ആരംഭിക്കും.

പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സർവീസ് നടത്തുന്നതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാൽ, ഇന്ത്യയുടെ പ്രതിഷേധം തള്ളിക്കളയുന്നതായി പാക്ക് വിദേശകാര്യ ഓഫിസ് അറിയിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നു മുതൽ നടത്തുന്ന ചൈനാ സന്ദർശനത്തിൽ ബസ് സർവീസ് ഉദ്ഘാടനവും ഉണ്ട്. 

സിപിഇസി ബസ് സർവീസ് ഇന്ത്യ – ചൈന ബന്ധത്തെ ബാധിക്കില്ലെന്നു ചൈനയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

ചൈനയിലെ സിൻജിയാങ് ഉയിഗുർ സ്വതന്ത്രഭരണ പ്രദേശവും പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 5000 കോടി ഡോളറിന്റെ സിപിഇസി പദ്ധതി 2015ലാണ് ആരംഭിച്ചത്.