ലണ്ടൻ ∙ വികൃതിക്കുട്ടികളെ ‘തൽസമയം’ പിടികൂടാൻ ബ്രിട്ടനിലെ രണ്ടു സ്കൂളുകളിലെ അധ്യാപകർ ദേഹത്തു ക്യാമറ ധരിക്കും! പോർട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ ജസറ്റിസ് സ്റ്റഡീസ് വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് രണ്ടു സ്കൂളുകളിൽ പരീക്ഷണം നടത്തുന്നത്. ഏതൊക്കെ സ്കൂളുകളാണെന്ന വിവരം പുറത്തുപറയില്ല.
മൂന്നു മാസത്തേക്കാണ് പരീക്ഷണം. ഇതു വിജയിച്ചാൽ എല്ലാ സ്കൂളുകളിലും നടപ്പാക്കുന്ന കാര്യം ആലോചിക്കും. രഹസ്യ ക്യാമറയല്ല, വളരെ പരസ്യമായിത്തന്നെയാണ് ടീച്ചർമാർ ക്യാമറ കഴുത്തിൽ തൂക്കുക. അതു കണ്ടെങ്കിലും വികൃതികൾ അടങ്ങിയിരിക്കുമോ എന്നു നിരീക്ഷിക്കുകയാണു ലക്ഷ്യം.
വികൃതി കാട്ടുന്നത് റിക്കോർഡ് ചെയ്ത് അതു നിരീക്ഷിച്ച് കുട്ടികളുടെ സ്വഭാവവൈകല്യവും മറ്റും കണ്ടെത്തുകയും അതു തിരുത്താൻ ശ്രമിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. യുഎസിലെ ചില സ്കൂളുകളിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.