വലിയ പണമിടപാടുകൾ അറിയിക്കണമെന്ന് ചൈനയും

ബെയ്ജിങ് ∙ അരലക്ഷം യുവാന് (ഏകദേശം അഞ്ചുലക്ഷം ഇന്ത്യൻ രൂപ) മുകളിലുള്ള പണമിടപാടുകൾ സാമ്പത്തിക സ്ഥാപനങ്ങൾ ചൈനീസ് സെൻട്രൽ ബാങ്കിനെ അറിയിക്കണമെന്നു നിർദേശം. നേരത്തേ രണ്ടുലക്ഷം യുവാന് (20 ലക്ഷം ഇന്ത്യൻ രൂപ) മുകളിലുള്ള ഇടപാടുകൾ അറിയിച്ചാൽ മതിയായിരുന്നു.

സാമ്പത്തിക നിയന്ത്രണം ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന വാദം ഔദ്യോഗിക വാർത്താ ഏജൻസി നിഷേധിച്ചു. വ്യക്തികളും കമ്പനികളും പരിധിക്കപ്പുറമുള്ള സാമ്പത്തിക കൈമാറ്റം അറിയിച്ചിരിക്കണമെന്നേയുള്ളൂ എന്നും കൂടുതൽ രേഖകൾ ഹാജരാക്കുകയോ അനുമതികൾ തേടുകയോ വേണ്ടെന്നും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന മുഖ്യ ധനകാര്യ ഉപദേഷ്ടാവ് മാ ജുൻ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തെ സഹായിക്കൽ തുടങ്ങിയവ തടയാൻ ലക്ഷ്യമിട്ടാണു നിയന്ത്രണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.