ബെയ്ജിങ്∙ ചൈനയിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ തലവന് അഴിമതിക്കേസിൽ ജയിൽ ശിക്ഷയും പിഴയും. സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കോർപറേഷനായ സിനോപെക്കിന്റെ മേധാവിയായിരുന്ന വാങ് തിയമ്പുവിനെയാണ് പതിനഞ്ചര വർഷത്തെ തടവിനു ശിക്ഷിച്ചത്.
നാലര ലക്ഷത്തോളം യുഎസ് ഡോളർ (മൂന്നുകോടിയോളം ഇന്ത്യൻ രൂപ) പിഴയും അടയ്ക്കണം. ജിയാങ്ഷി പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2003 മുതൽ 2014 വരെ കോർപറേഷന്റെ തലപ്പത്തിരുന്ന വാങ് പദവി ഉപയോഗിച്ച് മറ്റു കച്ചവട സ്ഥാപനങ്ങളെ സഹായിക്കുന്നതിനും തൊഴിൽ നൽകുന്നതിനും പണം വാങ്ങിയെന്നാണ് കേസ്.
ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘അഴിമതിവിരുദ്ധവേട്ട’യിൽ കുടുങ്ങിയ ഒടുവിലത്തെ വ്യക്തിയാണ് വാങ്. 2012 മുതൽ ആരംഭിച്ച ഈ നീക്കം പക്ഷേ, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും ഉപയോഗിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.