പഴുത്ത നാട്ടുമാങ്ങയോടാണ് മൊഹബത്ത് !

ഓർമകളോടുള്ള പ്രണയം കൊണ്ട് സിനിമ തയാറാക്കുന്ന അഞ്ജലി മേനോന്റെ ഇഷ്ട ഭക്ഷണം ഏതാണ്? നന്നായി ഭക്ഷണം കഴിച്ച് സ്ക്രിപ്റ്റ് എഴുതിയൊരാളുമാണ് അഞ്ജലി!, ഉസ്താദ് ഹോട്ടലിന്റെ കഥ തയാറാക്കുന്ന സമയത്ത് അഞ്ജലി കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയമായിരുന്നു. വീട്ടുകാരുടെും കൂട്ടുകാരുടെയും  സ്നേഹം ഏറ്റുവാങ്ങിയിരുന്ന സമയം. അമ്മയ്ക്കൊപ്പം കോഴിക്കോടായിരുന്നു ആ സമയത്ത്. ഗർഭിണിയായിരിക്കുന്ന സമയത്ത് ഇഷ്ടപ്പെട്ടതെല്ലാം കഴിച്ചിരുന്നത് സ്ക്രിപ്റ്റിലും കാണം. മൊഹബത്തിന്റെ ഭക്ഷണമാണല്ലോ ഉസ്താദ് തന്നതും...‘ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്തുവേണം. അത് കുടിക്കുമ്പോൾ ലോകമിങ്ങനെ പതുക്കെയായി വന്നു നിക്കണം...എന്ന് അഞ്ജലി ഹൃദയത്തിൽ തൊട്ട് എഴുതിയതാണ്.

ഇഷ്ടം നാട്ടു രുചികൾ...

പഴുത്ത നാട്ടുമാങ്ങയുടെ രുചി. ഒരിക്കലും നാവിൽ നിന്നു പോകില്ല. അതേ പോലെ പശുവിൻ നെയ്യ്. കുട്ടിക്കാലത്ത് അവധിക്കു നാട്ടിൽ വരുമ്പോൾ രണ്ടും അമ്മൂമ്മ എടുത്തു വച്ചിട്ടുണ്ടാകും. തിരികെ പോകുമ്പോൾ ഒരു കുപ്പി നെയ്യ് തന്നു വിടും. ഇപ്പോൾ എന്റെ അമ്മയും എന്റെ മകനു വേണ്ടി അതു ചെയ്യുന്നു.നെയ്യും പഞ്ചസാരയും കൂട്ടി ഞാനെന്തും കഴിക്കും.

പുതിയ സിനിമ കൂടെയുടെ പ്രൊമോഷന് മുംബൈയിൽ നിന്നും കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ മഴയായിരുന്നു. മഴവീഴുമ്പോഴുള്ള മണ്ണിന്റെ  മണം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തരുന്നതാണ്. കുട്ടിക്കാലത്ത് ജൂൺ ജൂലൈ മാസങ്ങളിലായിരുന്നു വെക്കേഷൻ. നാട്ടിലെത്തുമ്പോൾ മഴയുണ്ടാകും.

എഴുത്തിനിടയിലെ ആലസ്യം മാറ്റാനുള്ള...ചെറിയ ചെറിയ വലിയ കാര്യങ്ങളിൽ കൗതുകം കണ്ടെത്തുന്നൊരു എഴുത്തുകാരിയാണ് അഞ്ജലി. വീടിന്റെ ബാൽക്കണിയിൽ വളർത്തുന്ന തുളസി, റോസ് ചെടികൾക്ക് വെള്ളമൊഴിച്ച് അവ വളരുന്നത് കാണുകയും വീട്ടിലിരിക്കുന്ന സമയത്ത് ഹോം മെയ്ഡ് ജാം തയാറാക്കാനും ഇഷ്ടപ്പെടുന്നൊരാൾ... ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മുംബൈയിലെ പാനിപൂരി ചിത്രങ്ങളും പച്ചമാങ്ങയും പഴുത്ത മൾബറിപ്പഴങ്ങളും ആലുപറത്തയും പരിപ്പുവടയും കോഫീ ബീനും ചോക്ലറ്റ്സും നിറയുന്നു.