ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ പിതാവ് അറസ്റ്റിൽ

അജിങ്ക്യ രഹാനെ

കോലാപ്പുർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ അജിങ്ക്യ രഹാനെയുടെ പിതാവ് മധൂകർ ബാബുറാവുവിനെ കോലാപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുറാവു ഓടിച്ച കാർ ഇടിച്ച് 67 വയസ്സുകാരിയായ സ്ത്രീ മരിച്ചതിനെ തുടർന്നാണ് നടപടി. കാഗലിനു സമീപം ദേശീയപാതയിൽവച്ചാണ് രഹാനെയുടെ പിതാവ് ഓടിച്ച കാർ അഷതായ് കാബ്ലി എന്ന സ്ത്രിയെ ഇടിച്ചത്.

അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ബാബുറാവിനെ അറസ്റ്റ് ചെയ്തത്. അവധിക്കാലം ആഘോഷിക്കുന്നതിനായി രഹാനെയുടെ കുടുംബം കൊങ്കണിലേക്കു പോകുമ്പോഴായിരുന്നു സംഭവം. രഹാനെയുടെ മാതാവും പെങ്ങളും ഉൾപ്പടെയുള്ളവർ വാഹനത്തിലുണ്ടായിരുന്നു.

അപകടത്തിൽ സാരമായി പരുക്കേറ്റ അഷതായ് കാംബ്ലിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇതേത്തുടർന്നാണ് രഹാനെയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി നിലവിൽ ടീമിനൊപ്പമാണ് രഹാനെ. ഞായറാഴ്ചയാണ് ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ അവസാന ഏകദിന മൽസരം.