സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതു സംബന്ധിച്ച് വിവാദപ്പെരുമഴ. ഈ ടെസ്റ്റിൽ ക്യാപ്റ്റൻ കോഹ്‍ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടാൽ അടുത്ത ടെസ്റ്റിൽ നിന്നു മാറിനിൽക്കണമെന്ന് മുൻ ഓപ്പണർ വീരേന്ദ്ര സേവാഗ്. ശിഖർ ധവാൻ എന്നും ബലിയാടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശിരസ് എന്നും അറവുതട്ടിലായിരുന്നുവെന്നും സുനിൽ ഗാവസ്കർ.
ആദ്യ ടെസ്റ്റിലെ മികച്ച ബോളറായിരുന്ന ഭുവനേശ്വറിനെ മാറ്റിയതു മനസ്സിലാകുന്നില്ലെന്നും ഭുവിയോടു ചെയ്തതു ക്രൂരതയാണെന്നും വി.വി.എസ്.ലക്ഷ്മണും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ അലൻ ഡോണൾഡും.ഒരൊറ്റ ടെസ്റ്റിലെ പരാജയത്തിന് ധവാനെ ഒഴിവാക്കിയ കോഹ്‍ലി ഈ ടെസ്റ്റിൽ പാരാജയപ്പെട്ടാൽ എന്തു ചെയ്യുമെന്നു കാണാൻ കാത്തിരിക്കയാണെന്നു സേവാഗ് പറഞ്ഞു. ഭുവിയെ മാറ്റിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർക്കാനേ ഉപകരിച്ചിട്ടുള്ളുവെന്നും ടീമിനതു ഗുണം ചെയ്യില്ലെന്നും സേവാഗ് പറഞ്ഞു. ഉയരക്കാരനായ ഇഷാന്തിനെ കളിപ്പിക്കണമായിരുന്നെങ്കിൽ മറ്റ് ഏതെങ്കിലും ബോളറെ ആയിരുന്നു മാറ്റേണ്ടിയിരുന്നതെന്ന് ഗാവസ്കർ പറഞ്ഞു. കഴിഞ്ഞ ടെസ്റ്റിൽ പത്തു ക്യാച്ചെടുത്ത കീപ്പർ വൃദ്ധിമാൻ സാഹയെ മാറ്റിയതും അദ്ഭുതപ്പെടുത്തിയെന്ന് ഗാവസ്കർ പറഞ്ഞു.