Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടം ക്രിക്കറ്റിന്; ഇനി സ്മിത്തും വാർണറുമില്ലാത്ത ‘ക്രിക്കറ്റ് വർഷം’

Warner-Smith ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും

സിഡ്നി∙ കായിക ലോകത്തെ പിടിച്ചുകുലുക്കിയ പന്തു ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ ഉൾപ്പെട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരെ കളിയിൽനിന്ന് ഒരു വർഷത്തേക്കു വിലക്കി. പന്തിൽ കൃത്രിമം കാട്ടിയ കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. ഇതോടെ, സ്മിത്തിനും വാർണറിനും ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി.

കായിക ലോകത്തിനു മുന്നിൽ ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആരാധകർക്കിടയിലും ടീമിനെതിരെ രോഷം നുരഞ്ഞുപൊന്തിയതോടെ സംഭവത്തേക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. സ്മിത്തിനെയും വാർണറിനെയും നായക, ഉപനായക സ്ഥാനങ്ങളിൽനിന്ന് പുറത്താക്കുകയായിരുന്നു ആദ്യ പടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയ്നെയാണ് പുതിയ ക്യാപ്റ്റനായി നിശ്ചയിച്ചത്.

സംഭവം നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനങ്ങളിൽ പെയ്നാണ് ടീമിനെ നയിച്ചത്. മൽസരം ഓസ്ട്രേലിയ തോൽക്കുകയും പരമ്പരയിൽ 1–2ന് പിന്നിലാവുകയും ചെയ്തു. പിന്നീട് പെയ്നെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് കാമറൺ ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്ന ദൃശ്യം ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത്. സംഭവം ശ്രദ്ധിച്ച അംപയർമാർ ബാൻക്രോഫ്റ്റിനോടു വിശദീകരണം തേടുകയായിരുന്നു. അന്നു വൈകിട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ, തന്റെയും ടീമിലെ മുതിർന്ന താരങ്ങളുടെയും നിർദ്ദേശപ്രകാരമാണ് ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയതെന്ന് സ്റ്റീവ് സ്മിത്ത് നടത്തിയ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പ്രാഥമികാന്വേഷണത്തിനു പിന്നാലെ മൂവരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റിൽനിന്ന് ഒഴിവാക്കുകയും നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകുകയും ചെയ്തു. നാലാം ടെസ്റ്റിൽനിന്ന് ഇവരെ ഒഴിവാക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ്, 24 മണിക്കൂറിനുള്ളിൽ ഇവർക്കെതിരായ ശിക്ഷാനടപടി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മൂവരെയും വിലക്കിക്കൊണ്ടുള്ള തീരുമാനം.

പന്തു ചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഒാസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുവരും നായക പദവി രാജിവച്ചത്.

related stories