ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനോടു തോറ്റെങ്കിലും ടീം ഇന്ത്യ നിരാശപ്പെടുത്തിയില്ല. കലാശപ്പോരാട്ടത്തിൽ തോറ്റു തുന്നംപാടിയെങ്കിലും ഏകദിന റാങ്കിങ്ങിൽ മുന്നിലുള്ള എട്ടു രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിലെ രണ്ടാം സ്ഥാനം അത്ര മോശം കാര്യമല്ല.
ദക്ഷിണാഫ്രിക്കയെയും പാക്കിസ്ഥാനെയും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ച കളികൾ വിരാട് കോഹ്‌ലിയുടെ ടീമിന്റെ മികവു വിളിച്ചോതി. ചാംപ്യൻസ് ട്രോഫി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമംഗങ്ങളുടെ മാർക്ക് ഷീറ്റ് ഇങ്ങനെ: ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരെ എ പ്ലസ്സുകാരുടെ പട്ടികയിൽ പെടുത്താം. ബോളർമാരിൽ ഭുവനേശ്വർ കുമാറും ഓൾറൗണ്ടറെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയും മികവുകാട്ടി. താരങ്ങളുടെ മാർക്കുകൾ പത്തിൽ.
ശിഖർ ധവാൻ
ഇവിടെ ഏറ്റവും മികവു കാട്ടിയ ബാറ്റ്സ്മാൻ. ഇംഗ്ലണ്ടിൽ മികവു കാട്ടുന്ന താരമെനന്ന പേര് ഇക്കുറിയും തെറ്റിച്ചില്ല. അഞ്ചു കളികളിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും. ആകെ 338 റൺസ്.
രോഹിത് ശർമ
ഒരു സെഞ്ചുറി, രണ്ട് അർധസെഞ്ചുറി എന്നിവ സഹിതം 304 റൺസ്. ഫൈനലിൽ ആദ്യ ഓവറിൽ രോഹിത് പുറത്തായതു ടീമിന്റെ പിന്നീടുള്ള പ്രകടനത്തെ മൊത്തം സ്വാധീനിച്ചു. തകർപ്പൻ ഫോമിലായിരുന്ന രോഹിത്തിന്റെ നഷ്ടമായതു മറ്റുള്ളവർക്കു സമ്മർദ്ദമുണ്ടാക്കി.
ഭുവനേശ്വർ കുമാർ
ഫൈനലിലേതടക്കം മികച്ച ബോളിങ്ങായിരുന്നു ഭുവിയുടേത്. ബാറ്റ്സ്മാനെ പ്രതിരോധത്തിലാക്കുന്ന കൃത്യത. വീഴ്ത്തിയത് ഏഴു വിക്കറ്റുകൾ. ഓവറിലെ ശരാശരി റൺനിരക്ക് 4.66.
വിരാട് കോഹ്‌ലി
ക്യാപ്റ്റൻ കോഹ്‌ലി ചേസിങ്ങിലെ സൂപ്പർ താരമാണെങ്കിലും ഫൈനലിൽ പിഴച്ചു. അനായാസ ക്യാച്ച് പാക്കിസ്ഥാൻ നഷ്ടപ്പെടുത്തിയിട്ടും തൊട്ടുപിന്നാലെ പിഴവ് ആവർത്തിച്ചു പുറത്തായി. ബോളർമാരുടെ ഉപയോഗത്തിൽ പരാജയപ്പെട്ടു എന്നു വിമർശനവുമുണ്ട്. ആകെ 258 റൺസ്. മൂന്ന് അർധസെഞ്ചുറികൾ നേടിയ കോഹ്‌ലിയുടേതാണ് മികച്ച ശരാശരി– 129.
ഹാർദിക് പാണ്ഡ്യ
പാണ്ഡ്യ റൺഔട്ട് ആയിരുന്നില്ലെങ്കിൽ... അസംഭവ്യമായതു സംഭവിച്ചേനെ എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്. ഫൈനലിലെ പാണ്ഡ്യക്കരുത്ത് അവിസ്മരണീയം. മൂന്നു കളിയിൽ മാത്രം ബാറ്റിങ്ങിന് അവസരം കിട്ടിയ താരം നേടിയത് 105 റൺസ്. അഞ്ചു കളികളിൽ നാലു വിക്കറ്റും.
യുവരാജ് സിങ്
പാക്കിസ്ഥാനെതിരായ ആദ്യകളിയിലാണ് യുവിയുടെ ശരിയായ രൂപം കണ്ടത്. പിന്നീട് ആ മികവു തുടരാൻ യുവരാജിനായില്ല. നാല് ഇന്നിങ്സുകളിൽനിന്ന 105 റൺസ് സമ്പാദ്യം. ബോൾ ചെയ്തതുമില്ല.
എം.എസ്. ധോണി
രണ്ടു കളികളിലേ മുൻ ക്യാപ്റ്റൻ ധോണിക്ക് ബാറ്റ് ചെയ്യേണ്ടിവന്നുള്ളൂ. 63 ഉയർന്ന സ്കോർ. ഫൈനലിൽ നേടിയത് നാലു റൺസ്. നിർണായകസമയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ കോഹ്‌ലിയെ സഹായിക്കുന്നു.
അഞ്ചിൽ താഴെ:
ശേഷിക്കുന്നവരെല്ലാം ശരാശരിക്കും താഴെയായിരുന്നു പ്രകടനം. ക്ലാസ് കയറ്റത്തിന് അർഹതയില്ലാത്തവർ. ഇനിയും കഴിയു തെളിയിച്ചേ തീരൂ. രവീന്ദ്ര ജഡേജ, കേദാർ ജാദവ്, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ആർ. അശ്വിൻ എന്നിവർ ഈ പട്ടികയിലാണ്.