അയൽപ്പോരിൽ പുണെയോട് തോറ്റ് മുംബൈ(2–1); ഇനി ബ്ലാസ്റ്റേഴ്സിനെതിരെ

പുണെയ്ക്കായി ഇരട്ടഗോൾ നേടിയ എമിലിയാനോ അൽഫാരോ.

പുണെ ∙ മഹാരാഷ്ട്ര ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടിയ ഐഎസ്എൽ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ പുണെ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. പിന്നിൽനിന്നും തിരിച്ചടിച്ച പുണെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ മുബൈ 1–0നു മുന്നിലായിരുന്നു.

15–ാം മിനിറ്റിൽ ബൽവന്ത് സിങ്ങിലൂടെ ലീഡെടുത്ത മുംബൈയെ എമിലിയാനോ അൽഫാരോയുടെ ഇരട്ടഗോളുകളിലാണ് പുണെ സിറ്റി എഫ്സി വീഴ്ത്തിയത്. 74–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സമനില ഗോൾ നേടിയ അൽഫാരോ, രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് വിജയമുറപ്പിച്ച ഗോൾ നേടിയത്. ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് അൽഫാരോയുടെ ഗോൾനേട്ടം നാലായി ഉയർന്നു.

വിജയത്തോടെ മൂന്നു കളികളിൽനിന്ന് ആറു പോയിന്റുമായി പുണെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി. രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുള്ള ബെംഗളൂരു എഫ്സിയാണ് പട്ടികയിൽ മുന്നിൽ. രണ്ടാം തോൽവി വഴങ്ങിയ മുംബൈ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ആറാം സ്ഥാനത്താണ്. കേരളാ ബ്ലാസ്റ്റേഴ്സുമായി ഞായറാഴ്ച കൊച്ചിയിലാണ് മുംബൈയുടെ അടുത്ത മൽസരം.