കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞ പുതച്ച ഗാലറികൾ ഒന്നടങ്കം ഇന്നലെ സായാഹ്നത്തിൽ തിരഞ്ഞതു സി.കെ.വിനീതിനെയാണ്. മൽസരത്തലേന്നു മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴും ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലൻസ്റ്റീൻ വിനീതിന്റെ അസാന്നിധ്യത്തെക്കുറിച്ചു സൂചനകളൊന്നും നൽകിയിരുന്നില്ല. പരുക്കേറ്റവരുടെ കൂട്ടത്തിലും വിനീതിന്റെ പേരു കേട്ടില്ല. അതുകൊണ്ടുതന്നെ വിനീതില്ലാതെ മഞ്ഞപ്പട ഇറങ്ങിയപ്പോൾ കാണികൾ നിരാശരായി. സീസണിൽ ഇതു രണ്ടാംതവണയാണു വിനീതില്ലാതെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. കളിക്കു ശേഷമാണു വിനീതിന്റെ അസാന്നിധ്യത്തിന്റെ കാരണം മ്യൂലൻസ്റ്റീൻ വെളിപ്പെടുത്തിയത്; പരുക്ക്! വിനീതിന്റെയും റിനോയുടെയും പരുക്കു ടീമിനു ദോഷമായെന്നാണ് അദ്ദേഹം പറഞ്ഞത്. റിനോ ആന്റോയും ഇന്നലെ കളത്തിലിറങ്ങിയിരുന്നില്ല.
ഹ്യൂമേട്ടനെ കണ്ടുകൊണ്ട്
കൊച്ചി ∙ വിനീതിന്റെ അസാന്നിധ്യത്തിലും ഹ്യൂമേട്ടന്റെ വരവാണു മഞ്ഞപ്പടയുടെ ആരാധകർക്ക് ആവേശം പകർന്നത്. മുഴുവൻ സമയവും ഹ്യൂം കളിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ആശിച്ച ഗോൾ നൽകാനായില്ലെങ്കിലും, പതിവിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. മുൻനിരയിൽ സിഫ്നിയോസിനേക്കാൾ കൂടുതൽ ഓടിക്കളിച്ചതും ഹ്യൂം തന്നെ. ഫോമിനെക്കുറിച്ചും കായികക്ഷമതയെക്കുറിച്ചും ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം മുഴുവൻസമയം കളിച്ചതെന്നതു ബ്ലാസ്റ്റേഴ്സിനു നേരിയ ആശ്വാസം നൽകും. ഇടയ്ക്ക് ബെംഗളൂരു താരവുമായി കൂട്ടിയിടിച്ചു തലക്കു പരുക്കേറ്റപ്പോഴും ഹ്യൂം മഞ്ഞ കൈവിട്ടില്ല; തലയിൽ മഞ്ഞ ബാൻഡേജിട്ടാണു ശേഷിച്ച സമയം കളിച്ചത്.