പുള്ളിയുള്ള ജൂബക്കാരൻ സ്റ്റാറാ !

പുള്ളിക്കാരന്റെ സ്റ്റൈൽ എങ്ങനെയാവണമെന്നതിൽ അവസാന തീരുമാനം മമ്മൂട്ടിയുടേതായിരുന്നു

തിരുപ്പൂരിൽ നിന്നു കൊണ്ടുവന്ന പ്രിന്റഡ് ജൂബയും ലിനൻ പാന്റ്സുമാണു പുള്ളിക്കാരനെ ശരിക്കും സ്റ്റാറാക്കിയത്. 

മമ്മൂട്ടിയുടെ രാജകുമാരൻ എന്ന കഥാപാത്രത്തിനുവേണ്ടി രണ്ടുതരം ജൂബകൾ കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ തിര‍ഞ്ഞെടുത്തു. നിറയെ പൂക്കളും പുള്ളികളുമുള്ളതും ഒരൊറ്റ പുള്ളി പോലുമില്ലാത്തതും. പാട്ടു സീനിലേക്കു മാത്രമായി ഓഫ്‌ൈവറ്റ് ഷർട്ടും ഡിസൈൻ ചെയ്തു. അങ്ങനെ, സ്വാഭാവികമായുള്ളതിനെക്കാൾ സൂപ്പർ ലുക്കിൽ മമ്മൂട്ടി സ്റ്റാറായി. മമ്മൂട്ടി പണ്ടു ചെയ്ത അധ്യാപക കഥാപാത്രങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തനാകണം രാജകുമാരനെന്നു സംവിധായകൻ ശ്യാംധറിനും നിർബന്ധമുണ്ടായിരുന്നു.

ശ്യാംധറും അരുണും മമ്മൂട്ടിയുടെ പഴ്സനൽ കോസ്റ്റ്യൂം ഡിസൈനർ അബിയും ഒരുമിച്ചിരുന്ന് ഏറെ ചർച്ച ചെയ്ത് രാജകുമാരനെ ജൂബയും പാന്റ്സും ധരിപ്പിക്കാം എന്നുറപ്പിച്ചു. പുള്ളിക്കാരന്റെ സ്റ്റൈൽ എങ്ങനെയാവണമെന്നതിൽ അവസാന തീരുമാനം മമ്മൂട്ടിയുടേതായിരുന്നു. രാജകുമാരന്റെ ജീവിതത്തിലുണ്ടായ മാറ്റം ജൂബയിലും എടുത്തുകാണിച്ചാൽ നന്നായിരിക്കുമെന്നു മമ്മൂട്ടി പറഞ്ഞു. രാജകുമാരനു ഡ്രസ് എടുക്കാൻ തിരുപ്പൂരിലേക്കും കോയമ്പത്തൂരിലേക്കും ലൊക്കേഷൻ വണ്ടികൾ പോയി. അങ്ങനെ സിനിമയുടെ രണ്ടാം പകുതിയിൽ കുറച്ചുകൂടി കളർഫുള്ളായ, പൂക്കളൊക്കെയുള്ള ജൂബയിട്ടു രാജകുമാരൻ വന്നു. 

Read more: Viral stories in Malayalam