പുത്തൻപണക്കാരന്റെ ഫസ്റ്റ് ലുക്ക്, മമ്മൂട്ടി മരണമാസ്സ്!

ന്യൂജെൻ താടിക്കാരുടെ നടുവിൽ മമ്മൂക്കയുടെ പുതിയൊരു ട്രെൻഡ് സെറ്റർ!!

ക്ലാരയുടെ മുടി പോലെയാണ് മമ്മൂട്ടിയുടെ മീശ. മീശക്കാര്യം ആരു പറഞ്ഞാലും മമ്മൂട്ടിയുടെ മീശയോളം വരുമോ എന്നു ചോദിച്ചു പോകും. ര‍ഞ്ജിത്തിന്റെ പുതിയ സിനിമ ‘പുത്തൻപണ’ത്തിൽ പരിച്ചുവച്ച കട്ടമീശയാണു മമ്മൂട്ടിക്ക്. 

ന്യൂജെൻ താടിക്കാരുടെ നടുവിൽ പുതിയൊരു ട്രെൻഡ് സെറ്റർ!! കട്ട ഗ്ലാമർ... കട്ട ഹീറോയിസം... കട്ടത്താടി... പക്ഷേ, നോ ഷേവ് നവംബറിന്റെ അവസാന ദിവസങ്ങളിൽ കാണുമ്പോൾ മമ്മൂട്ടിക്കു കട്ടത്താടിയില്ല. പകരം കട്ടമീശ. കട്ടമീശയെന്നാൽ എണ്ണക്കറുപ്പുള്ള പിരിച്ചു വച്ച കട്ടിമീശ.

ട്രെൻഡ് സെറ്റർ

താടി താടി എന്നു പണ്ടേ പറഞ്ഞിരുന്നെങ്കിലും താടി ഒരു അത്ഭുതമായി തോന്നിയതു പ്രേമത്തിലാണ്. മീശയും താടിയും ഇല്ലാത്ത നിവിൻപോളിയുടെ പഞ്ചാര മുഖത്തിനു താടി നൽകിയത് അത്ഭുതകരമായ മാറ്റം. പിന്നെ ചാർളിയിൽ ദുൽഖർ കൊണ്ടുവന്ന താടി, കൂടെ കൊമ്പൻ മീശയും. സിനിമയുടെയും സ്റ്റൈലിന്റെയും കഥാപാത്രത്തിന്റെയും സിഗ്നേച്ചർ ഇങ്ങനെ, മുഖത്തു താടിയും മീശയുമായി മാറുന്ന ന്യൂജനറേഷൻ തരംഗം. സ്റ്റൈലിൽ അന്നും ഇന്നും ഒട്ടും പിന്നോട്ടു പോകാൻ മനസില്ലാത്തതുകൊണ്ടു മമ്മൂട്ടിയും വച്ചൂ കട്ടത്താടി. തോപ്പിൽ ജോപ്പനു ശേഷമുള്ള ഇടവേളയിൽ ഈ താടിയിലായിരുന്നു മമ്മൂട്ടി. ചാർളിയേക്കാൾ സ്റ്റൈലിൽ.

താടിയുള്ള അച്ഛൻ

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ചെയ്ത തമിഴ് ചിത്രമാണ് പേരൻപ്. പേരൻപിൽ മമ്മൂട്ടിക്കു നല്ല കട്ടിയുള്ള താടിയുണ്ടായിരുന്നു. ഈ സിനിമയ്ക്കു വേണ്ടിയാണു നാളുകൾക്കു ശേഷം മമ്മൂട്ടി താടി വളർത്തിയത്. അതു കഴിഞ്ഞ് ഈ കട്ടത്താടി ട്രിം ചെയ്ത് മലയാളത്തിൽ തുടർന്നു. മൈ ഗ്രേറ്റ് ഫാദർ എന്ന ചിത്രീകരണം പൂർത്തിയായ സിനിമയിലും മമ്മൂട്ടി താടിയുള്ള അച്ഛനാണ്. ഗ്രേറ്റ് ഫാദറിനു ശേഷമുള്ള മീശയാണ് ഇപ്പോഴത്തേത്.