മഞ്ജുവെന്നു പറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും പിടികിട്ടിയെന്നു വരില്ല. മറിമായം മഞ്ജു എന്നു പറഞ്ഞാൽ സകുടുംബമൊരു ചെറുചിരിക്കു വകയുണ്ട്. മഴവിൽ മനോരമയിലെ ‘മറിമായം’ സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മഞ്ജു, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ പ്രകടനത്തോടെ പേരെടുക്കുന്നു. അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്തു. കിഴക്കമ്പലം സ്വദേശിയാണു മഞ്ജു. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്കു താമസം മാറി. സ്വകാര്യ സ്കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി.
ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. കഴുത്തറ്റം കടമായപ്പോൾ വൃക്ക വിൽക്കാൻ പോലും ശ്രമിച്ചെന്നു മഞ്ജു പറയുന്നു.
ആയിടയ്ക്കാണു മഴവിൽ മനോരമയിൽ ‘വെറുതെയല്ല ഭാര്യ’ എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു. അങ്ങനെയൊരിക്കൽ അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തി. വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ നാലാമതെത്തി. അതുവഴി മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും വഴി തെളിഞ്ഞു. മുന്തിരിവള്ളികളിൽ അവസരം ലഭിച്ചപ്പോൾ ഷൂട്ടിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂട്ടർ അപകടത്തിൽ പെട്ടു. കാര്യമായ പരുക്കു മുഖത്തായിരുന്നു. എങ്കിലും സിനിമയിൽ അവസരം കിട്ടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.