ഏഷ്യയുടെ സൗന്ദര്യറാണി ഇന്ത്യയിൽ നിന്ന്

ഇന്ത്യൻ സൗന്ദര്യത്തിന്റെ അഴകുവിടർത്തിയ കനികാ കപൂർ ഏഷ്യാ ഭൂഖണ്ഡത്തിന്റെ സൗന്ദര്യ റാണി. ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന മിസ് ഏഷ്യ സൗന്ദര്യ മൽസരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണു കനികാ കപൂർ ഏഷ്യയുടെ സൗന്ദര്യ രാജ്ഞിയായി കിരീടത്തിൽ മുത്തമിട്ടത്. ഫിലിപ്പീൻസിൽ നിന്നുള്ള ആൽഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും അസർബെയ്‌ജാനെ പ്രതിനിധീകരിച്ച ജെയ്‌ല ഗുലിയേവ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.

ചൈനയെ പ്രതിനിധീകരിച്ച യാങ് വാൻടോങ്, ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള മലിക കരിമോവ, ടിബറ്റിൽ നിന്നുള്ള ടെൻസിൻ യങ്സോം എന്നിവരും അവസാന റൗണ്ടിലേക്കു പ്രവേശിച്ചു. ഡൽഹി സ്വദേശിയായ കനികാ കപൂർ മിസ് ക്വീൻ ഓഫ് ഇന്ത്യാ ജേതാവായിരുന്നു. നാഷനൽ കോസ്റ്റ്യൂം, ബ്ലാക് കോക്ടെയിൽ, വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലാണു മൽസരം അരങ്ങേറിയത്. െബസ്റ്റ് നാഷനൽ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുൾ െഹയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഫെയ്സ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പഴ്സനാലിറ്റി, മിസ് ക്യാറ്റ്‌വോക്ക്, മിസ് പെർഫെക്ട് ടെൻ, മിസ് വ്യൂവേഴ്സ് ചോയിസ്, മിസ് ഫൊട്ടോജെനിക് തുടങ്ങിയ കിരീടങ്ങളും വിതരണം ചെയ്തു.

മിസ് ഏഷ്യയ്ക്ക് അഞ്ചു ലക്ഷം രൂപയാണു സമ്മാനമായി ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പിനു രണ്ടു ലക്ഷം രൂപയും സെക്കൻഡ് റണ്ണറപ്പിനു ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. റഷ്യൻ സൂപ്പർ മോഡൽ ലാറിസ, നടി അംബിക, സംവിധായകൻ സോഹൻ റോയ്, 2012ലെ മിസ് വേൾഡ് ശ്രീലങ്ക സുമുദു, 2006ലെ മിസ് ഇന്ത്യ വേൾഡ് നടാഷ സൂറി എന്നിവരായിരുന്നു മൽസരത്തിന്റെ വിധി കർത്താക്കൾ. പെഗാസസ് ഇവന്റ്സ് അണിയിച്ചൊരുക്കിയ മൽസരത്തിന്റെ പ്രധാന സ്പോൺസർ മണപ്പുറം ഗ്രൂപ്പായിരുന്നു.