ചട്ടയും മുണ്ടുമണിഞ്ഞ് ഓലക്കുട ചൂടിയ മണവാട്ടി

താമരഭരണി സിനിമയിലെ നായികയായി തകർത്തതുകൊണ്ടാണോ എന്നറിയില്ല, നടി മുക്തയ്ക്ക് വിവാഹദിനവും താമരപ്പൂവിനെ മറക്കാൻ കഴിയാതിരുന്നത്. ഓർക്കിഡും ഡ്രൈഫ്ലവറും ഒഴിവാക്കി മുക്ത വിവാഹ ബൊക്കെയ്ക്ക് തിരഞ്ഞെടുത്തത് താമരമൊട്ടുകളായിരുന്നു. ഇളം പിങ്ക് നിറത്തിൽ വിരിയാൻ വെമ്പുന്ന പരുവത്തിലുള്ള താമരമൊട്ടുകൾ‌ പിടിച്ച പരമ്പരാഗത ക്രിസ്ത്യൻ വധു , ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹവേളയിൽ‌ അണിഞ്ഞത് ചട്ടയും മുണ്ടുമായിരുന്നു. മേക്കാതിൽ വളയമിട്ട് വലുപ്പമേറിയ ജുംക കാറ്റിൽ ഇളക്കി, മുല്ലമൊട്ടുമാലയും വെന്തിങ്ങയും കൊന്തയുമണിഞ്ഞുള്ള ആ നിൽപ് ക്രിസ്ത്യൻ വധുക്കൾക്കിടയിൽ ട്രെഡ്സെറ്ററായേക്കാം.

വീതി കുറഞ്ഞ, ഈർക്കിൽ കസവിന്റെ സിംപിൾ കവണിയാണ് ചട്ടയോടും മുണ്ടിനോടുമൊപ്പം വധു അണിഞ്ഞത് . ഈർക്കിൽ കസവിന്റെ രണ്ടാം മുണ്ട് അണിഞ്ഞായിരുന്നു വരൻ റിങ്കു ടോമിയുടെയും വരവ്. ജുംകയിലും മുല്ലമൊട്ടുമാലയിലും റൂബിയുടെ തിളക്കം മിഴിവ് കൂട്ടുന്നുണ്ട്. ജുംകയിലാകാട്ടെ തൊങ്ങലു പോലെ ഞാന്നു കിടക്കുന്ന പേൾമണികളും . വെള്ളക്കല്ലിന്റെ ബ്രൂച്ച്, മോതിരം എന്നിവയോടൊപ്പം കയ്യിൽ ഒഴുക്കൻ വളകളും.– തീർന്നു വധുവിന്റെ അലങ്കാരം. പക്ഷേ ഈ ടൂ സിംപിൾ മേയ്ക്കോവറിലൂടെ ചട്ടയും മുണ്ടും ഇനി സമാന്തര ലൈൻ വിട്ട് മുഖ്യാധാരയിലെത്താനാണ് സാധ്യത.