ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്ത പകപോക്കലുകളുടെ ബാക്കിപത്രങ്ങളാണ് ആസിഡ് ആക്രമണത്തിന്റെ ഇകരൾ. ചിലരൊക്കെ പിന്നീടു മുഖംമറച്ചു മാത്രം സമൂഹത്തെ നോക്കിക്കാണാൻ ആഗ്രഹിച്ചുവെങ്കിലും ഭൂരിഭാഗം പേരും പോരാടി മുന്നേറിയവരാണ്. ബോളിവുഡിലെ ക്യൂൻ കങ്കണയുടെ സഹോദരിയും ആസിഡ് ആക്രമണത്തിന്റെ ഇരയാണെന്ന കാര്യം എത്രപേർക്കറിയാം. കങ്കണയുടെ മൂത്ത സഹോദരി രങ്കോലി ചന്ദേൽ ആണത്. വെറും ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ളപ്പോഴാണ് രംഗോലിയ്ക്കു നേരെ ആക്രമണമുണ്ടാകുന്നത്.
പക്ഷേ തിളയ്ക്കുന്ന ആസിഡിന് രംഗോലിയുടെ ശരീരത്തെ മാത്രമേ തകർക്കാൻ കഴിഞ്ഞുള്ളു, മനസിന്റെ ധൈര്യം കൂടുകയേ ചെയ്തുള്ളു. അപകടത്തോടെ രംഗോലിയ്ക്ക് തന്റെ ഒരു ചെവിയും ഒരു കണ്ണിലെ കാഴ്ച 90 ശതമാനവും നഷ്ടമായി. ശ്വാസനാളം ചുങ്ങിയതിനാല്‍ മര്യാദയ്ക്കു ശ്വസിക്കാൻ പോലുമാകുമായിരുന്നില്ല. പിന്നീടുള്ള മൂന്നുമാസക്കാലം കണ്ണാടി നോക്കാൻ പോലും പേടിയായിരുന്നു രംഗോലിയ്ക്ക്. ഒരുമാസത്തോളമുള്ള ആശുപത്രി വാസത്തിനിടയ്ക്ക് എണ്ണിയാലൊടുങ്ങാത്ത സർജറികളാണ് കഴിഞ്ഞത്. തുടയില്‍ നിന്നും മറ്റും മാംസമെടുത്തു മറ്റിടങ്ങളിൽ പിടിപ്പിച്ചു. 57 ശസ്ത്രക്രിയകളാണ് രംഗോലിയുടെ ശരീരത്തിൽ നടന്നത്. തുടർന്നുള്ള ജീവിതത്തിൽ കങ്കണയാണ് കൂടെ നിന്നത്. അച്ഛനും അമ്മയും ചില അവസരങ്ങളിൽ വിങ്ങിയപ്പോഴും കങ്കണ ധൈര്യം പകർന്നു കൂടെ നിന്നു. പക്ഷേ അവൾ ഉള്ളിൽ വിങ്ങുകയായിരുന്നു.
വീട്ടുകാർ പറഞ്ഞുറപ്പിച്ചു താൻ ആത്മാർഥമായി സ്നേഹിച്ച യുവാവും ദുരന്തത്തോടെ വഴിമാറിയപ്പോഴും ആദ്യമൊക്കെ തകർന്ന രംഗോലി ആത്മവിശ്വാസത്തോടെ പറഞ്ഞു കല്യാണം കഴിച്ചില്ലെങ്കിൽ എന്താ പ്രശ്നം. പിന്നീടു ബാല്യകാല സുഹൃത്ത് അജയ്‍യെ പ്രണയിച്ചപ്പോൾ കങ്കണ ചോദിച്ചു ഈ വിവാഹം നടന്നില്ലെങ്കിലോ എന്ന് എന്നാൽ വളരെ കൂളായി നടന്നില്ലെങ്കിൽ നടക്കണ്ട അത്രതന്നെ എന്നായിരുന്നു രംഗോലിയുെട മറുപടി. ആ ആക്രമണത്തിലൂടെ അത്രത്തോളം അവൾ കരുത്താർജിച്ചിരുന്നു. ആ ആക്രമണത്തിലൂടെ അത്രത്തോളം അവൾ കരുത്താർജിച്ചിരുന്നു. ഇന്ന് ഭർത്താവ് അജയ്ക്കും കങ്കണയ്ക്കും മാതാപിതാക്കൾക്കും ഒപ്പം ആസിഡ് ദുരന്തത്തെ പാടെമറന്ന് സന്തോഷജീവിതം നയിക്കുകയാണ് രംഗോലി.