കുരിശു മരണത്തിലേക്കുള്ള യാത്രയുടെ അനുസ്‌മരണമാണു ക്രൈസ്‌തവർക്കു കുരിശിന്റെ വഴി. ക്രിസ്‌തുവിന്റെ മരണ ദിവസത്തെ സംഭവങ്ങളാണ് ഇതിലൂടെ അനുസ്‌മരിക്കുന്നത്. ഗഥ്സമേൻ തോട്ടത്തിൽ അന്ത്യപ്രാർഥന മുതൽ മൃതേഹം കല്ലറയിൽ അടക്കം ചെയ്യുന്നതുവരെയുള്ള 14 സംഭവങ്ങളാണു കുരിശിന്റെ വഴിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിൽ ഈ 14 സംഭവങ്ങളെ 14 കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു. ഓരോ കേന്ദ്രങ്ങളിലും പ്രദക്ഷിണത്തിനിടെ പ്രത്യേക പ്രാർഥനകളുമുണ്ട്.
കുരിശിന്റെ വഴി
ഒന്നാം സ്ഥലം: ക്രിസ്തു ഗഥ്‌സമേൻ പൂന്തോട്ടത്തിൽ പ്രാർഥിക്കുന്നു.
രണ്ടാം സ്ഥലം: പ്രാർഥനയ്‌ക്കു ശേഷം തോട്ടത്തിനു പുറത്തിറങ്ങുന്ന ക്രിസ്‌തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്നു.
മൂന്നാം സ്ഥലം: ക്രിസ്‌തുവിനെതിരെ പ്രമാണിമാർ കുറ്റം വിധിക്കുന്നു.
നാലാം സ്ഥലം: പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറയുന്നു.
അഞ്ചാം സ്ഥലം: പീലാത്തോസിന്റെ കൊട്ടാരത്തിലെ വിചാരണ.
ആറാം സ്ഥലം: ക്രിസ്‌തുവിനെ മുൾകിരീടം അണിയിക്കുന്നു.
ഏഴാം സ്ഥലം: യേശുവിനെ കുരിശു ചുമപ്പിക്കുന്നു.
എട്ടാം സ്ഥലം: കുരിശു വഹിച്ചുള്ള യാത്രയിൽ ശീമോൻ സഹായിക്കുന്നു.
ഒൻപതാം സ്ഥലം: ജറുസലമിൽ നിന്നുള്ള സ്‌ത്രീകളെ ക്രിസ്‌തു സാന്ത്വനിപ്പിക്കുന്നു.
10–ാം സ്ഥലം: യേശുവിനെ കുരിശിലേറ്റുന്നു.
11–ാം സ്ഥലം: തൊട്ടടുത്ത കുരിശിലെ അനുതപിച്ച കള്ളനു പറുദീസ വാഗ്‌ദാനം ചെയ്യുന്നു
12–ാം സ്ഥലം: ശിഷ്യനായ യോഹന്നാനെ തന്റെ അമ്മയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു.
13–ാം സ്ഥലം: യേശു കുരിശിൽ മരിക്കുന്നു.
14–ാം സ്ഥലം: സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്‌ത കല്ലറിയിലേക്കു മൃതദേഹം മാറ്റുന്നു.
കുരിശിൽ ക്രിസ്തുവിന്റെ മൊഴികൾ
ദുഃഖവെള്ളി ശുശ്രൂഷകളിലെ പ്രസംഗങ്ങളിൽ പ്രധാനമായു ചർച്ച ചെയ്യുന്നത് കിരിശിൽ കിടക്കുമ്പോൾ യേശു പറഞ്ഞ ഏഴു വാചകങ്ങളാണ്. മനുഷ്യനായുള്ള ജീവിതത്തിന്റെ പൂർത്തീകരണവും ഉയർത്തെഴുന്നേൽപ്പിന്റെ പ്രഖ്യാപനവുമാണ് ആ വാക്കുകളിൽ.
ആ വാക്കുകൾ ഇവയാണ്:
. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്‌കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ഉപദ്രവിക്കുന്നവരോടു കാട്ടുന്ന ക്ഷമ).
. ഇന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും. (അനുതപിച്ച കള്ളനോടു പറയുന്നു)
. ഇതാ നിന്റെ മകൻ, ഇതാ നിന്റെ അമ്മ. (യേശു യോഹന്നാനെ തന്റെ അമ്മയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു)
. ദൈവമേ ദൈവമേ, നീയെന്നെ കൈവിട്ടത് എന്ത് ?
. എനിക്കു ദാഹിക്കുന്നു. (ഈ മൊഴിക്കു ശേഷമാണ് കയ്‌പുനീരു കുടിക്കാൻ കൊടുക്കുന്നത്)
. സകലവും നിവർത്തിയായി. (ദൗത്യത്തിന്റെ പൂർത്തീകരണം)
. പിതാവേ, എന്റെ ജീവനെ നിന്റെ കൈകളിൽ ഭരമേൽപ്പിക്കുന്നു. (ജീവൻ വെടിയുന്നതിനു മുൻപുള്ള മൊഴിയാണിത്)