സാരിയും സൽവാറും മുതൽ പലാസോയും ക്രോപ് ടോപുംവരെ, ചെറുപ്പമാണ് കോട്ടൺ

പണ്ടു ചൂടുകാലത്തിനു കുട ചൂടാനാണ് കോട്ടണിന്റെ കൂട്ടുപിടിക്കുന്നതെങ്കിൽ ഇന്ന് സ്വന്തം അലമാരയിലും വേണം പുത്തൻ ഹാൻഡ്‌ലൂം ട്രെൻഡ്..

പുതുമോടിയിലാണ് ഹാൻഡ്‌ലൂം. ഏറെ നാളായില്ല ഈ മേക്ക് ഓവർ തുടങ്ങിയിട്ട്. ധരിക്കാൻ സുഖം മാത്രമല്ല തനതുപാരമ്പര്യത്തിന്റെ കയ്യൊപ്പു കൂടിയുണ്ട് ഈ തുണിത്തരങ്ങളിൽ. അതുകൊണ്ടു തന്നെ ഹാൻഡ്‌ലൂമിൽ പരീക്ഷണങ്ങൾ തീരുന്നില്ല. പുതുതലമുറയെ ഹാൻഡ്‌ലൂമിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഈ ഡിസൈനർ പരീക്ഷണങ്ങളെല്ലാം. അതുകൊണ്ടു തന്നെ ഫാഷനിസ്റ്റകളെല്ലാം ഇന്നു ഇന്ത്യൻ കോട്ടണിന്റെ പിന്നാലെ തന്നെ.

പണ്ടു ചൂടുകാലത്തിനു കുട ചൂടാനാണ് കോട്ടണിന്റെ കൂട്ടുപിടിക്കുന്നതെങ്കിൽ ഇന്ന് സ്വന്തം അലമാരയിലും വേണം പുത്തൻ ഹാൻഡ്‌ലൂം ട്രെൻഡ് എന്ന മട്ടിലാണു കാര്യങ്ങൾ. കലംകാരിയും പെൻകലംകാരിയുമൊരുക്കുന്ന വ്യത്യസ്തതൾ വാർഡ്റോബിലില്ലാത്ത മലയാളികളുണ്ടാവില്ല. കഥകളി രൂപവും മോട്ടിഫുകളും ഉൾപ്പെടെയുള്ള പുതുമകൾ വന്നപ്പോൾ നാടൊട്ടുക്ക് അതിനു പിന്നാലെയായി.

പ്രിന്റുകളുടെ സമൃദ്ധിയും വ്യത്യസ്തയുമാണ് ഇന്ത്യൻ ഹാൻഡ്‌ലൂമിന്റെ പ്രത്യേകതകളിലൊന്ന്. പ്രാദേശികമായ വ്യത്യസ്തതകൾ നിറവും രൂപവും നൽകുന്ന പ്രിന്റുകളെ ചേർത്തുനിർത്തി ഫ്യൂഷൻ വസന്തം ഒരുക്കുകയാണ് ഫാഷൻലോകം.  ബാന്ദനി, ബാത്തിക്, ബാഗ്, കലംകാരി, ഇക്കത്ത്, ദാബു, അജാർക്ക് എന്നിവ ഉത്തരേന്ത്യക്കാരുടെ സ്വന്തം കൈവേലകളാണെങ്കിലും ഫാഷൻ അതിർവരമ്പുകളില്ലാതെ ഇവ നമുക്കു സ്വന്തം. ഇക്കത്തിന്റെയും അജാർക്കിന്റെയും പ്രൗഡിയോടൊപ്പം പുതുമയുള്ള ഡിസൈനർ രൂപമാറ്റം കൂടിയായതോടെ ഹാൻഡ്‌ലൂം കൂടുതൽ ചെറുപ്പമാകുകയാണ്. 

കുർത്തിയും സാരിയും സൽവാറും മുതൽ പുതുതലമുറയ്ക്കൊപ്പം ചുവടുവയ്ക്കാൻ സ്കർട്ടും പലാസോയും ക്രോപ് ടോപും വരെ ഒരുക്കി ട്രെൻഡിയാവുകയാണ് ഹാൻഡ്‌ലൂം.

(കടപ്പാട്: പാരിസ് ദെ ബുത്തീക്, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam