സഹായ വാഗ്ദാനത്തിനു പിന്നാലെ നഗ്നതാ പ്രദർശനം; വീണ്ടും കണ്ണുനീരണിഞ്ഞ് ആ അമ്മ

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ട് ജോലിയ്ക്ക് പോകേണ്ടി വരുന്ന അമ്മയുടെ അവസ്ഥ ദിവസങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു . ബിന്ദു എന്ന അമ്മയുടെയും മകൾ ശ്രീലക്ഷ്മിയുടെയും ജീവിതം സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വാർത്തയായതോടെ നിരവധി സഹായവാഗ്ദാനങ്ങളാണ് ഇവരെ തേടിയെത്തിയത്. എന്നാൽ ഈ അമ്മ വീണ്ടും കരഞ്ഞുകൊണ്ട് കേരളമനസാക്ഷിയുടെ മുന്നിൽ നിൽക്കുകയാണ്.

അമ്മയെയും മകളെയും സഹായിക്കാനെന്നു പറഞ്ഞ് വിളിച്ച പ്രവാസി മലയാളിൽനിന്നും വളരെ മോശം അനുഭവമാണ് ബിന്ദുവിന് ഉണ്ടായത്. ഫോൺ വിളിച്ച ശേഷം കുട്ടിയെ കാണണമെന്നും സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. 

തനിക്ക് കുട്ടിയെ കാണാൻ താല്പര്യമുണ്ട് എന്നു പറഞ്ഞപ്പോൾ ബിന്ദുവിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. തന്നെയും മകളെയും സഹായിക്കാൻ മനസ്സ് കാണിച്ച ഒരു വ്യക്തിയുടെ ന്യായമായ ആവശ്യമായി മാത്രമേ ബിന്ദു കരുതിയുള്ളു. അധികം വൈകാതെ ഫോൺകോൾ കട്ടായി. പിന്നീട് 966505106788 എന്ന നമ്പറിൽ നിന്നുതന്നെ വാട്സാപ്പിൽ വിഡിയോ കോൾ വന്നു. 

ബിന്ദുവിന്റെ മൂത്തമകളാണ് ഫോൺ എടുത്തത്. വിഡിയോ കോൾ കണക്റ്റ് ആയ ഉടനെ മറുതലക്കൽ നിന്നും നഗ്നതാ പ്രദർശനം ആരംഭിച്ചു. ഭയന്ന ബിന്ദു ഉടനെ ഫോൺ കട്ട് ചെയ്തു. അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കായിരുന്നു പിന്നീട് ഉണ്ടായത്. പണം എത്ര വേണമെങ്കിലും തരാം, തന്റെ നഗ്‌നത കണ്ടാൽ മതി എന്ന രീതിയിൽ നിരവധി സന്ദേശങ്ങൾ ലഭിച്ചു.

എന്നാൽ അതിന് ശേഷം കേട്ടാലറയ്ക്കുന്ന തരത്തിലാണ് ഇയാൾ പെരുമാറിയത്. ആദ്യം കുട്ടിയോടാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഈ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു.

ജീവിതം തകർന്ന് നിൽക്കുന്ന ഒരമ്മയോടാണ് ഇത്തരത്തിൽ ക്രൂരമായ പെരുമാറ്റം ഉണ്ടാകുന്നത്. ഇയാൾക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിൽ  ബിന്ദു ഇൗ വിവരം പോസ്റ്റ് ചെയ്തത്.