ഭരണകൂടം വിരട്ടാൻ നോക്കേണ്ട, ‘പ്രേതങ്ങൾ’ പ്രതിഷേധിക്കാനുണ്ട്!!

മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി സംഘടിപ്പിച്ച ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’

‘When protest becomes illegal, what other options are left but to fight...’ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പല രാജ്യങ്ങളിലും പല കാലങ്ങളായി പ്രതിഷേധക്കൊടുങ്കാറ്റുയരാറുണ്ട്. അതിന്റെ അലയൊലികൾ ഇപ്പോഴും പലയിടത്തും ആഞ്ഞടിക്കുന്നുമുണ്ട്. പക്ഷേ പ്രതിഷേധിക്കാൻ പോലും അവസരം നൽകാതെയുള്ള ഭരണകൂടത്തിന്റെ മുഷ്ടിചുരുട്ടലിനെതിരെ ‘പ്രേതങ്ങളെ’ ഇറക്കിയാണ് ദക്ഷിണ കൊറിയൻ ആംനസ്റ്റി ഇന്റർനാഷനൽ പ്രതിഷേധിച്ചത്, അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയസമരരീതി ലോകത്തിനു മുന്നിൽ തുറന്നിട്ടുകൊണ്ട്.

മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി സംഘടിപ്പിച്ച ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’

പ്രതിഷേധിക്കാനും യോഗങ്ങൾ സംഘടിപ്പിക്കാനും അവസരങ്ങൾ നിഷേധിക്കുന്ന ദക്ഷിണകൊറിയൻ സർക്കാരിന്റെ നിരന്തര നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’ എന്ന വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. അതായത് പ്രേതങ്ങളെപ്പോലെ അദൃശ്യരായ പ്രതിഷേധക്കാർ, എന്നാൽ അവർക്കെല്ലാം ശബ്ദമുണ്ടാകും. അവർ ഉറക്കെയുറക്കെ സർക്കാരിനെതിരെ പ്രതിഷേധം മുഴക്കി മുന്നേറും. തലസ്ഥാന നഗരിയായ സോളിലായിരുന്നു ഈ വേറിട്ട ‘വെർച്വൽ’ പ്രതിഷേധം. തെരുവിൽ സ്ഥാപിച്ച ഒരു നീളൻ നീല ചില്ലുസ്ക്രീനിൽ മനുഷ്യരൂപങ്ങളുടെ അതേവലിപ്പത്തിലുള്ള ഹോളോഗ്രാം ദൃശ്യങ്ങൾ പ്രതിഫലിപ്പിച്ചിട്ടായിരുന്നു ഈ ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’. ആംനസ്റ്റി വെബ്സൈറ്റിലൂടെ റെക്കോർഡ് ചെയ്തു ശേഖരിച്ച സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മുദ്രാവാക്യങ്ങളും ഇതോടൊപ്പം കേൾപ്പിച്ചു. 30 മിനിറ്റു നേരമായിരുന്നു 120 ഹോളോഗ്രാം രൂപങ്ങളുടെ ഈ പ്രതിഷേധജാഥ. ഫലത്തിൽ റോഡിലൂടെ ഒരു പ്രേതജാഥ പോകുന്ന പ്രതീതി.

മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി സംഘടിപ്പിച്ച ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’

മൂന്നു വർഷം മുൻപ് അധികാരത്തിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈ പൊലീസിനെ ഉപയോഗപ്പെടുത്തി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ വിലക്കുകയാണെന്നാണ് ആംനസ്റ്റി കുറ്റപ്പെടുത്തുന്നത്. ഗതാഗതം തടസ്സപ്പെടുമെന്നും പൊതുജനങ്ങൾക്ക് ശല്യമാകുമെന്നും പറഞ്ഞ് അടുത്തിടെ പല പ്രതിഷേധ പ്രകടനങ്ങൾക്കും യോഗങ്ങൾക്കും പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തു. ആംനസ്റ്റി പ്രതിഷേധത്തിനിടെ ഹോളോഗ്രാം രൂപങ്ങളല്ലാതെ അവിടെ കൂടി നിന്ന വേറെ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യമോ മറ്റോ വിളിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവിയുടെ തന്നെ ഭീഷണിയുമുണ്ടായിരുന്നു. സാംസ്കാരിക പരിപാടി എന്ന പേരിലാണ് ഗോസ്റ്റ് പ്രൊട്ടസ്റ്റിന് അനുമതി നൽ‍കിയതു തന്നെ. രാത്രിയില്‍ 30 മിനിറ്റായിരുന്നു പ്രതിഷേധം. എന്നാൽ ഇത് രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും വെർച്വൽ പ്രതിഷേധമാണെന്നാണ് ആംനെസ്റ്റി പറഞ്ഞത്. ഇത്തരത്തിൽ മുഖമില്ലാതെ പ്രതിഷേധിക്കുന്നത് വെറും സൂചന മാത്രമാണ്. അടിച്ചമർത്തൽ നടപടികൾ ഇനിയും തുടർന്നാൽ ജനം നേരിട്ട് തെരുവിലേക്കിറങ്ങാനുള്ള സാധ്യതയെപ്പറ്റിയും ആംനസ്റ്റി സർക്കാരിനു മുന്നറിയിപ്പു നൽകുന്നുണ്ട്.

മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി സംഘടിപ്പിച്ച ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ലോകത്തിലാദ്യമായി വെർച്വൽ പ്രതിഷേധം നടക്കുന്നത്. സ്പെയിനിലെ മാഡ്രിഡിലായിരുന്നു അത്. സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുന്ന ‘സിറ്റിസൺ സേഫ്റ്റി നിയമ’ത്തിനെതിരെയായിരുന്നു ആയിരത്തോളം ഹോളോഗ്രാം ‘ഗോസ്റ്റ്’ പ്രതിഷേധക്കാരുമായുള്ള അവിടത്തെ പ്രകടനം. സമാനമായി, അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും സർക്കാർ നിഷേധിക്കുകയാണെന്ന വിമർശനം ഏതാനും മാസങ്ങളായി ദക്ഷിണകൊറിയയിൽ ശക്തമാണ്.

മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി സംഘടിപ്പിച്ച ‘ഗോസ്റ്റ് പ്രൊട്ടസ്റ്റ്’

ഇക്കഴിഞ്ഞ നംവബറിൽ നടന്ന ഒരു പ്രകടനത്തിനെതിരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ ഒരാൾ തലയ്ക്കു പരുക്കേറ്റ് കോമയിലാവുക പോലും ചെയ്തു. മാത്രവുമല്ല, 2014–15 വർഷത്തിനിടെ ജലപീരങ്കി ഉപയോഗത്തിൽ ആറിരട്ടിയും രാസപ്രയോഗം നടത്തിയുള്ള വിരട്ടിയോടിക്കലിൽ മൂന്നിരട്ടിയും വർധനവുണ്ടായെന്നാണു കണക്ക്. 2015ൽ മാത്രം പൊലീസ് 280 ടൺ വെള്ളമാണ് പ്രതിഷേധറാലികൾക്കെതിരെ പ്രയോഗിച്ചത്. 2014ൽ അത് വെറംു 48.5 ടൺ ആയിരുന്നുവെന്നോർക്കണം! ‌