മോഡലിന്റെ ശരീരം പാത്രമാക്കി ചൈനീസ് ബാറിലെ തീറ്റ

ഭക്ഷണം ഇലയിൽ വിളമ്പാം, പാത്രത്തിൽ വിളമ്പാം, വേണമെങ്കിൽ പ്ലാസ്റ്റിക് കവറിൽ വരെ വിളമ്പാം...പക്ഷേ കൊത്തിക്കൊത്തി ദേഹത്തു കയറി വിളമ്പിയിരിക്കുകയാണ് ചൈനയിലെ ഒരു ബാർ. കഴിഞ്ഞ ദിവസം അവിടത്തെ ഷാൻഷി പ്രവിശ്യയിലുള്ള ഒരു ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഭക്ഷ്യമേളയിൽ ഭക്ഷണം വിളമ്പിയത് എവിടെയാണെന്നറിയാമോ? സുന്ദരിയായ ഒരു മോഡലിന്റെ ദേഹത്ത്. അവർ ധരിച്ചിരിക്കുന്ന വേഷമാകട്ടെ, ഒരു ബിക്കിനിയും.

ബാറിലേക്കെത്തുന്നവരുടെ മുന്നിൽ ബിക്കിനിയണിഞ്ഞ സുന്ദരി നീണ്ടുനിവർന്നു കിടക്കും. അവരുടെ അടിതൊട്ട് മുടി വരെ പലതരത്തിലുള്ള സുഷി എന്ന ഭക്ഷ്യവിഭവവും. ചൈനക്കാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ഈ സുഷി. മോഡലിന്റെ കയ്യിലും കാലിലും നെഞ്ചിലും എന്തിന് അടിവസ്ത്രത്തിന്മേൽ വരെ വച്ചിരുന്ന സുഷിയാണ് ആൺ–പെൺ ഭേദമില്ലാതെ ബാറിലെത്തിയവർ എടുത്തുകഴിച്ചത്.

സ്ത്രീ ശരീരം വിളമ്പുപാത്രമാക്കുന്ന ഈ ഏർപ്പാട് ചൈനയുടെയല്ല, ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയുന്നു ചിലർ. അവിടെ ഇതിനെ Nyotaimori എന്നാണത്രേ വിളിക്കുക. ‘സ്ത്രീശരീരത്തിൽ ഭക്ഷണം വിളമ്പുക’ എന്നുതന്നെയാണ് ഈ വാക്കിന്റെ അർഥവും. ജപ്പാനിൽ പലയിടത്തും Nyotaimori എന്ന പേരിൽ റസ്റ്ററന്റുകൾ വരെയുണ്ട്. അവിടെ ചിലയിടങ്ങളിലാകട്ടെ യുവതിയുടെ നഗ്നശരീരത്തിലാണ് ഭക്ഷണം വിളമ്പുക. ചില ഹോട്ടലുകളിൽ സ്ത്രീശരീരത്തിനു സാമ്യമുള്ള പ്രതിമകളുണ്ടാക്കി അവയിലും വിളമ്പും. നഗ്നശരീരങ്ങളിൽ ഭക്ഷണം ഡിസ്പ്ലേയ്ക്കു വയ്ക്കുന്ന പരസ്യരീതിയുമുണ്ട്. ആൺ–പെൺ മോഡലുകളെ ഇത്തരത്തിൽ ‘പാത്ര’മാക്കി മാറ്റുന്നത് പതിവാണ്. മറ്റു രാജ്യങ്ങളിലെ ചില ലക്ഷ്വറി ഹോട്ടലുകളിലും രഹസ്യമായി ഈ ശരീരത്തിൽ വിളമ്പൽ നടത്താറുണ്ട്.

ചൈനയിൽ ഇതാദ്യമായല്ല ഇത്തരമൊരു സുഷിത്തീറ്റ സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഒരു വാഹനക്കമ്പനിയും സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് അൽപവസ്ത്രധാരികളായ മോഡലുകൾ സ്റ്റോറിൽ ഡിസ്പ്ലേയ്ക്കു വച്ചിരുന്ന വാഹനങ്ങളിൽ കിടന്നായിരുന്നു പ്രകടനം. ഇവരുടെ ദേഹത്ത് നിരത്തി സുഷി വച്ചിരിക്കും. സ്റ്റോറിലെത്തുന്ന സന്ദർശകർക്ക് ഇതിൽ നിന്ന് ആവശ്യമുള്ളയത്ര എടുത്തു കഴിക്കാം.