വിദ്യാബാലന്റെ പരസ്യം ഓർമയില്ലേ? വധുവിന്റെ തട്ടമൊന്നു നീങ്ങിയപ്പോഴേയ്ക്കും കുറ്റപ്പെടുത്തുന്നവർക്കു മുന്നിൽ വരന്റെ വീട്ടിൽ ശൗചാലയമില്ലേയെന്നു ചോദിക്കുന്നു വിദ്യ. ഒരു വശത്ത് മരുമകളുടെ തട്ടമൊന്നു നീങ്ങിയാൽ അത് അംഗീകരിക്കുകയേയില്ല മറുവശത്ത് പ്രാഥമിക കർമത്തിനായി അവളെ വെളിമ്പ്രദേശത്തു വിടുന്നു എന്നു തുടരുന്ന വിദ്യാബാലന്റെ പരസ്യം ഇന്ത്യയിലെ യുവതികളുടെ മനസിലും കയറിപറ്റിയിട്ടുണ്ടെന്നതിനു ഉദാഹരണമാണ് പുതിയ സംഭവം. വരന്റെ വീട്ടിൽ ശൗചാലയമില്ലെന്ന കാരണത്താല്‍ ഒരു വധു വിവാഹത്തിൽ നിന്നു പിന്മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ കാൻപൂരിൽ നടന്ന സമൂഹവിവാഹത്തിലാണ് സംഭവം.
വിവാഹത്തിനു മുമ്പേ ശൗചാലയം പണിയും എന്ന ഉറപ്പിന്മേലാണ് വിവാഹത്തിനു സമ്മതിച്ചതെന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. എന്നാൽ ഉറപ്പു പാലിക്കാതെയാണു വരൻ വിവാഹ വേദിയിലെത്തിയതെന്നു മനസിലാക്കിയതോടെ രണ്ടാമതൊന്നു ആലോചിക്കാതെ അവൾ വിവാഹത്തിൽ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും യുവതിയുടെ തീരുമാനത്തിനു പിന്തുണയുമായി എത്തുകയും ചെയ്തതോടെ ആഘോഷമായി ആരംഭിച്ച വിവാഹം എങ്ങുമെത്താതെ അവസാനിച്ചു. മാത്രമല്ല അതേ വിവാഹ പന്തലിൽ വച്ചു തന്നെ തൊട്ടടുത്ത ദിവസം ഗൃഹത്തിൽ ശൗചാലയമുള്ള മറ്റൊരു വരനെ വിവാഹം കഴിയ്ക്കുകയും ചെയ്തു യുവതി.