കുട്ടിയുടുപ്പ് ഇട്ടത് ഭക്തർക്കു വേണ്ടി: രാധേ മാ

വിവാദ ആൾദൈവം രാധേ മാ

വിവാദ ആൾദൈവം രാധേ മാ കുട്ടിയുടുപ്പ് ഇട്ടതിനു വിശദീകരണവുമായി രംഗത്തെത്തി. ചുവന്ന മിനി സ്കർട്ട് ഭക്തർ സമ്മാനിച്ചതാണെന്നും അവരെ സന്തോഷിപ്പിക്കാനാണ് അതു ധരിച്ചതെന്നുമാണ് രാധേ മായുടെ വിശദീകരണം. തന്റെ ഏറ്റവും അടുത്ത ഭക്തർക്കൊപ്പം യാത്ര പോകുന്നതിനിടെ അവർ തന്നെ സമ്മാനിച്ച വസ്ത്രമാണത്. താൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും സന്യാസിമാർക്ക് ചില വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് ആരാണ് പറഞ്ഞിട്ടുള്ളതെന്നും രാധേ മാ ചോദിക്കുന്നു. ഞാൻ എന്റെ ഭക്തരെ അനുസരിക്കുക മാത്രമാണ് ചെയ്തത്, അവർ സന്തോഷത്തിലായാൽ ഞാനും സന്തുഷ്ടയാണ് രാധേ മാ പറയുന്നു.

രാധേ മാ മിനിസ്കർട്ടിൽ

ഭക്തർ ധരിക്കാൻ നിർബന്ധിക്കുന്ന വസ്ത്രങ്ങൾ മാത്രമേ താൻ ധരിക്കാറുള്ളു. ഭക്തർ തന്നെയാണ് തനിക്ക് മേയ്ക്ക് അപ്പ് ഇടുന്നതെന്നും രാധേ മാ വ്യക്തമാക്കി. തന്റെ പ്രതിച്ഛായ തകർക്കണമെന്ന് ലക്ഷ്യമിട്ടവരാണ് ചിത്രം പുറത്തുവിട്ടതിനു പിന്നിൽ. നിക്കി ഗുപ്ത എന്ന പെൺകുട്ടി തനിക്കെതിരായി സ്ത്രീധന നിരോധന നിയമപ്രകാരം നൽകിയ പരാതിയെയും രാധേ മാ തള്ളി. ആ സ്ത്രിയെ അറിയില്ലെന്നാണ് രാധേ മാ പ്രതികരിച്ചത്. തന്റെ അക്കൗണ്ടിൽ പത്തുലക്ഷത്തോളം രൂപയേ കാണൂ, അതു വേണമെങ്കിൽ സിബിഎയെക്കൊണ്ട് അന്വേഷിപ്പിക്കാവുന്നതാണ്. താൻ ചെയ്യുന്ന പ്രവൃത്തികളെല്ലാം ഭക്തരുടെ ആവശ്യപ്രകാരമാണെന്നും രാധേ മാ കൂട്ടിച്ചേർത്തു.

ബിജെപി നേതാവ് രാഹുൽ മഹാജനാണ് മിനി സ്കർട്ടിൽ നിൽക്കുന്ന രാധേ മായുടെ ചിത്രങ്ങൾ പുറത്തു വിട്ടത്. ബോളിവുഡിലെ പ്രമുഖരടക്കം ആയിരക്കണക്കിനു ഭക്തരാണ് രാധേ മായ്ക്കുള്ളത്. ദുർഗാദേവിയുടെ പുനരവതാരമായി ഇവരെ കാണുന്നവരുമുണ്ട്.