പുറത്തു പോയാലുടൻ ഭാര്യ വസ്ത്രശാലകളും ജ്വല്ലറി ഷോപ്പുകളും മാറിമാറിക്കയറുകയാണോ? ഒന്നുവിട്ട് ഒന്നെന്നപോലെ എത്ര ഷോപ് ചെയ്താലും പിന്നെയും പിന്നെയും ആർത്തിപോലെ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണോ? എന്നാൽ ഭർത്താക്കന്മാരേ, നിങ്ങൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു, കാരണം നിങ്ങളുടെ ഭാര്യയ്ക്കു വിഷാദരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സന്തോഷകരമല്ലാത്ത ചുറ്റുപാടിൽ നിന്നും മുക്തി നേടാനുള്ള ഉപാധിയെന്ന നിലയ്ക്കാണത്രേ പല സ്ത്രീകളും മാളുകൾ തോറും കയറിയിറങ്ങുന്നത്. ചുമ്മാ പറയുന്നതല്ല നോര്‍വീജിയയിലേ ഏതാനും ഗവേഷകർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടുപിടുത്തം.
ഷോപ്പിങ് ഭ്രമം ലഹരിക്കും മദ്യത്തിനും അടിമപ്പെടുന്നതിന് സമമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, അമിതമായ ആകാംക്ഷ, വിഷാദരോഗം, ആത്മാഭിമാനക്കുറവ് മുതലായവയുമായും ഗവേഷകർ ഷോപ്പിങ് ഭ്രമത്തെ ബന്ധിപ്പിക്കുന്നു. ഷോപ്പിങ് ഭ്രമം ഏറെയും സ്ത്രീകളിലാണ്. അവരിൽത്തന്നെ ബഹിർമുഖരായവരിലാണ് ഷോപ്പിങ് ഭ്രമം കൂടുതൽ. ബഹിർമുഖരായവർ സാമൂഹിക ചുറ്റുപാടിൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും സ്റ്റാറ്റസ് ഉയർത്തിക്കാട്ടുവാനും ആകർഷിപ്പിക്കാനും ഷോപ്പിങ് ഒരു മാർഗമാക്കുന്നു.
ഇനി നാഡീസംബന്ധമായ രോഗമുള്ളവരിലും ഷോപ്പിങ് ഭ്രമം കൂടുതലായിരിക്കുമത്രേ. ഇത്തരം രോഗികളിൽ അമിതാകാക്ഷയും നിരാശയും കൂടുതലായിരിക്കും. അതിനാൽ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ ഇവർ ഷോപ്പിങിനെ ആശ്രയിക്കുന്നു.
സത്യസന്ധരായ, തർക്കങ്ങളിൽ താൽപര്യമില്ലാത്ത, ബുദ്ധിപരമായ കാര്യങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നവരിൽ ഷോപ്പിങ് ഭ്രമം കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു. അവർ ആത്മനിയന്ത്രണമുള്ളവരും ഷോപ്പിങിനെ സാമ്പ്രദായികമെന്നു കരുതുന്നവരുമായിരിക്കും. ഇനി ഷോപ്പിങ് ഭ്രമം അതിരുവിട്ടു കൂടുകയാണെങ്കിൽ ഒന്നു സൂക്ഷിക്കണേ...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.